തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി സംഘം വില്‍പന നടത്തുന്നത് വ്യാജ എംഡിഎംഎയാണെന്ന് മുൻ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്.ശരിക്കുമുള്ള എംഡിഎംഎയ്ക്ക് ലക്ഷങ്ങള്‍ വിലയാണ്. യൂറോപ്പ്യൻ- അമേരിക്കൻ രാജ്യങ്ങളുടെ ലഹരിയാണ് എംഡിഎംഎ. ശരിക്കുള്ള എംഡിഎംഎയുടെ ഉത്പാദനം ഇന്ത്യയ്ക്ക് അകത്ത് പോലുമില്ല. ഈ വ്യാജ എംഡിഎംഎ ഉപയോഗിക്കുന്നവർ 35 വയസ് പോലും തികയ്ക്കില്ലെന്നും അവ കിഡ്നിയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഋഷിരാജ് സിംഗിന്റെ വാക്കുകളിലേക്ക്. എനിക്ക് പരിചയമുള്ള ഒരു ഡോക്ടറുണ്ട്. അദ്ദേഹം വയനാട് ഒരു ഡി അഡിക്ഷൻ സെന്റർ നടത്തുന്നുണ്ട്. അദ്ദേഹവുമായി പുതിയ ട്രെൻഡിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, ശരിക്കുള്ള എംഡിഎംഎ അല്ല കേരളത്തിലുള്ളതെന്ന് പറഞ്ഞു. യൂറോപ്പ്യൻ, അമേരിക്കൻ പോലുള്ള രാജ്യങ്ങളിലുള്ള ലഹരി മരുന്നാണിത്. കേരളത്തിലും ഇന്ത്യയ്ക്കകത്തും ഇതിന്റെ ഉത്പാദനം ഇല്ല. ഇന്ത്യയില്‍ ലഭ്യമാണെങ്കില്‍ അതിന് വലിയ വിലയാണ്. ആ ഡോക്ടർ പറഞ്ഞ മറ്റൊരു കാര്യം, മൈസൂർ, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളില്‍ ഈ പേര് വച്ചിട്ട് വ്യാജമായി ഉണ്ടാക്കുന്നു എന്നാണ്. അതിനകത്ത് പേസ്റ്റ്, ചുണ്ണാമ്പ് എന്നിങ്ങനെയൊക്കെയുള്ള സാധനങ്ങളാണ് ചേർക്കുന്നത്. അതിനകത്ത് അവർ എലിവിഷം ചേർക്കുന്നുണ്ട്. അക്കാര്യത്തില്‍ ഒരു സംശയം വേണ്ട. ഒരു കിക്ക് കിട്ടുന്നതിന് വേണ്ടിയാണ് എലിവിഷം ചേർക്കുന്നത്. ശരീരത്തിന് താങ്ങാൻ പറ്റുന്ന രീതിയില്‍ മാത്രമേ അത് ചേർക്കുകയുള്ളൂ. ആളുകള്‍ മരിക്കാൻ പാടില്ലല്ലോ. ആ രീതിയിലേ അവർ ചെയ്യുകയുള്ളൂ. ശരിയായ എംഡിഎംഎ ഉപയോഗിക്കുന്നതിനേക്കള്‍ കൂടുതല്‍ അപകടകാരിയാണ് വ്യാജൻ. അത് നേരെ കിഡ്നിയെയാണ് ബാധിക്കുക. ഇങ്ങനെയുള്ളവ ഉപയോഗിച്ച് കഴിഞ്ഞാല്‍ 35 വയസിനപ്പുറത്തേക്ക് ആള് കടക്കില്ല. കിഡ്നിയെയും ലിവറിനെയും നേരിട്ടാണ് ഇത് ബാധിക്കുക. ഏതോ നല്ല ഗുളിക ഉപയോഗിക്കുകയാണെന്നാണ് ആളുകള്‍ വിചാരിക്കുന്നത്'- ഋഷിരാജ് സിംഗ് പറഞ്ഞു.
Post a Comment