വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലെ 45 പേർക്ക് കൂടി നിയമന ശുപാർശ നൽകി സംസ്ഥാന സർക്കാർ. ആകെ 341 ഒഴിവുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 296 ഉദ്യോഗാര്‍ത്ഥികളുടെ നിയമന ശിപാര്‍ശ നൽകിയിരുന്നു. ബാക്കിയുള്ള 45 പേർക്കാണ് നിയമന ശുപാർശ നൽകിയത്. നാളെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്.
2025 ജൂൺ വരെയുള്ള പ്രതീക്ഷിത ഒഴിവുകളും 64 എന്‍.ജെ.ഡി ഒഴിവുകളും ഉള്‍പ്പെടെ 341 വനിതാ പൊലീസ് കോൺസ്റ്റബിൾ ഒഴിവുകളാണ് സേനയിൽ റിപ്പോര്‍ട്ട് ചെയ്തത്. 296 ഉദ്യോഗാർത്ഥികളെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അഡ്വൈസ് ചെയ്യുകയും, ഇതിൽ 204 ഉദ്യോഗാർത്ഥികളുടെ പരിശീലനം കേരള പൊലീസ് അക്കാദമിയിൽ നടന്ന് വരികയുമാണ്. ബാക്കിയുള്ള 45 നിയമന ശുപാർശകളാണ് ഇപ്പോൾ നൽകിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മുഴുവൻ നിയമന ശുപാർശയും സർക്കാർ നൽകിയത്. വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിന് വേണ്ടി എല്ലാ ജില്ലകളിലും ബറ്റാലിയനുകളിലും ഉണ്ടാകുന്ന ഒഴിവുകൾ 9 : 1 അനുപാതത്തിൽ പുരുഷ – വനിതാ കോൺസ്റ്റബിൾ നിയമനം നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ട്. 674 ഒഴിവുകളിൽ പകുതിയും വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയായിരുന്നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
നിലവിൽ 13% മാണ് സേനയിലെ വനിതാ പ്രാതിനിധ്യം. ഇത് ഘട്ടം ഘട്ടമായി 15% ആയി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. അതേസമയം, നിലവിൽ സേനയിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരിൽ രണ്ടു പേർ ഒഴികെയുള്ള എല്ലാവരും 2002 നു ശേഷമാണ് സർവീസിൽ പ്രവേശിച്ചത്. ഈ സാഹചര്യത്തിൽ വിരമിക്കൽ മൂലമുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകൾ ഉണ്ടാകില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതു വരെ ഇനിയും ഒഴിവുകള്‍ ഉണ്ടാകുന്നപക്ഷം യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആവശ്യമായ നടപടിയും സർക്കാർ സ്വീകരിക്കും.
Post a Comment