കോന്നി ആനക്കൂട്ടിൽ കോണ്‍ക്രീറ്റ് തൂൺ മറിഞ്ഞ് കുട്ടി മരിച്ച സംഭവം; കര്‍ശന നടപടിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ


തിരുവനന്തപുരം: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് മനസിലാക്കുന്നത്. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു കോന്നി ആനക്കൂട്ടില്‍ ദാരുണമായ സംഭവം നടന്നത്. അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആയിരുന്നു മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂണ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. കുടുംബത്തോടൊപ്പം ആനകളെ കാണുന്നതിനായി ആനക്കൂട്ടില്‍ എത്തിയതായിരുന്നു അഭിറാം. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

0 Comments