ഇരിട്ടി: ഗൂഗിൾ ലോക്കേഷൻ അയച്ചുകൊടുത്ത് പുലിവാല് പിടിച്ചത് വധുവരൻന്മാരും അവരുടെ ബന്ധുക്കളും.
മുഹൂർത്തത്തിന് താലികെട്ടൽ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രം പൂജാരിക്ക് പകരം ക്ഷേത്രം ജീവനക്കാരനെ പരികർമ്മി ആക്കേണ്ടതായും വന്നും. ഗൂഗിൽ ലോക്കേഷൻ വഴി വിവാഹ സ്ഥലം കണ്ടെത്തിയ വരനും കുടുംബത്തിനും കിട്ടിയത് എട്ടിന്റെ പണി. ആശങ്കയുടെ മുൾമുനയിൽ നിന്ന് വധുവിന് ശ്വാസം നേരെ വീണത് മൂഹൂർത്തം തെറ്റി മൂന്ന് മണിക്കൂർ കഴിഞ്ഞെത്തിയെ വരൻ താലിചാർത്തി വരണ മാല്യം ചൂടിയപ്പോഴും.

വധുവിന്റെ ബന്ധു അയച്ചുകൊടുത്ത ലൊക്കേഷൻ മാറി ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വിവാഹത്തിന് എത്തേണ്ട വരൻ എത്തിയത് വടകര പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിൽ. ഇരിട്ടി മാടത്തിൽ സ്വദേശിനിയായ വധുവും തിരുവനന്തപുരം സ്വദേശിയായ വരനും തമ്മിലുള്ള വിവാഹത്തിനാണ് ഗൂഗിൾ ലൊക്കേഷൻ തിരിച്ചടിയായത്. പത്തരക്കുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. സമയം അടുത്തിട്ടും വരനേയും സംഘത്തേയും കാണാതെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇപ്പോൾ എത്തും എന്ന മറുപടിയാണ് കിട്ടിയത്. അല്പ്പ സമയത്തിന് ശേഷം വരനും സംഘവും അമ്പലത്തിൽ എത്തി. പക്ഷേ വിവാഹം കഴിക്കാൻ നിശ്ചയിച്ച അമ്പലമായിരുന്നില്ല. ഞങ്ങൾ എത്തി നിങ്ങൾ എവിടെ എന്ന വരന്റെ സംഘത്തിൽ നിന്നുള്ള അന്വേഷണത്തിലാണ് വരനും വധുവും നല്ക്കുന്ന അമ്പലങ്ങൾ തമ്മിൽ 80-ൽ അധികം കിലോമീറ്ററിന്റെ വ്യത്യാസം ഉണ്ടെന്ന് അറിയുന്നത്. ലൊക്കേഷൻ നോക്കി വന്ന വരൻ പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലാണ് മൂഹൂർത്ത സമയത്ത് എത്തിയത്. വിവരമറിഞ്ഞ് ആകെ വിഷമത്തിലായ വധുവിനെ ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയും ജീവനക്കാരും സമാധാനിപ്പിച്ചു. ക്ഷേത്രത്തിൽ പ്രത്യേകമായി മുഹൂർത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗം ഇവിടേയ്ക്ക് വരാനും എത്ര വൈകിയായാലും വിവാഹം ഇവിടെ വെച്ച് തന്നെ നടത്താമെന്നും പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു. ഒന്നരയോടെ വരൻ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തിൽ ക്ഷേത്ര നടയിൽ വെച്ച് വിവാഹം നടത്തുകയും ചെയ്തു.ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.പെണ്ണുകാണൽ ചടങ്ങിൽ വധുവിനെ വീട്ടിലെത്തി വരൻ കണ്ടിരുന്നെങ്കിലും വിവാഹം കഴിക്കാൻ വധുവിന്റെ കുടുംബക്കാർ നിശ്ചയിച്ച ഇരിട്ടി കീഴൂരിലെ അമ്പലം അറിയില്ലായിരുന്നു. അതിനാലാണ് വധുവിന്റെ ബന്ധു വരന്റെ സംഘത്തിന് ഗൂഗിൾ ലൊക്കേഷൻ മാപ്പ് അയച്ചുകൊടുത്തത്.

Post a Comment