കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ആറാം നിലയിൽ വീണ്ടും തീപിടിത്തം. കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്നാണ് വീണ്ടും പുക ഉയർന്നത്. ആറാംനിലയിലെ 15-ാം നമ്പർ ഓപ്പറേഷൻ തിയേറ്ററിലെ കിടക്കകൾ കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയറ്ററുകളടക്കം പ്രവര്‍ത്തിക്കുന്ന ആറാം നിലയിൽ തീ പിടിച്ചത്. ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കുന്നതിനിടെയാണ് പുക ഉയർന്നത്. നാലാം നിലയിലെ ന്യൂറോ വിഭാഗം രോഗികളെ വീണ്ടും എത്തിച്ചപ്പോഴാണ് വലിയതോതിൽ പുക ഉയരുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് വീണ്ടും രോഗികളെ മാറ്റിയെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പുകയുടെ ഗന്ധം ഉണ്ടായെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞവർ ഉൾപ്പെടെ ആറാംനിലയിൽ ഉണ്ടായിരുന്നു. യൂറിൻ ബാഗുൾപ്പടെ കൈയ്യിലെടുത്താണ് പല രോഗികളും തീ പിടിത്തത്തെ തുടർന്ന് ഓടിരക്ഷപ്പെട്ടതെന്നും ദൃക്സാക്ഷികൾ പറയുന്നു. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട് തങ്ങൾ ഭയന്ന് പോയെന്നും രോഗികൾ പറഞ്ഞു. ആറാം നിലയിൽ ഷോർട്ട് സർക്യൂട്ടും തീയും പുക ഉയരാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. അഞ്ചാം നിലയിൽ ചില തകരാറുകൾ കണ്ടെത്തിയിരുന്നു എന്നും അത് ഇലക്ട്രിക്കൽ വിഭാഗം പരിശോധിക്കുന്നതിനിടെയാണ് പുകയുണ്ടായതെന്നുമാണ് അധികൃതരുടെ വാദം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇലക്ട്രിക്കൽ വിഭാഗം രാവിലെ മുതൽ പരിശോധന നടത്തി വരികയാണെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സജിത് കുമാർ പറഞ്ഞു. പുക ഉയർന്ന സ്ഥലത്ത് നിന്നും രോഗികളെ മാറ്റേണ്ടി വന്നിട്ടില്ലെന്നും രോഗികൾ അവിടെ ഉണ്ടായിരുന്നില്ല എന്നും പ്രിൻസിപ്പൽ സജിത് കുമാർ വ്യക്തമാക്കി. എന്നാൽ ആശുപത്രി അധികൃതരുടെ വാദം തള്ളി രോഗികളും രംഗത്തെത്തി. വലിയ പുക മൂലം ശ്വാസം മുട്ടിയെന്നും കൈയ്യിൽ കിട്ടിയതെടുത്ത് ഓടി രക്ഷപ്പെട്ടെന്നും ദൃക്സാക്ഷികളായവർ പറയുന്നു.
അതേസമയം തീപിടിത്തതിന് പിന്നാലെ കോഴിക്കോട് മേയർ ബീനാഫിലിപ്പ് ആശുപത്രി സന്ദർശിച്ചു. ഇതൊരു വലിയ സംഭവമായി കണ്ട് മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കരുത് എന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീ പിടിത്തമുണ്ടായില്ല എന്നും മേയർ പ്രതികരിച്ചു. ആറാം നിലയിൽ രോഗികൾ ഉണ്ടായിരുന്നില്ല എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ താൻ പുക ഉയർന്ന ആറാംനിലയിലെ ഓപ്പറേഷൻ തിയേറ്റർ സന്ദർശിച്ചില്ല എന്നും മേയർ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ കാണിക്കുന്നത് ഉത്തരവാദിത്തം ഇല്ലായ്മയാണെന്നും ജനങ്ങളുടെ ജീവൻ വെച്ചാണ് അധികൃതർ കളിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. കെട്ടിടത്തിന്‍റെ നിര്‍മാണത്തിലടക്കം അപാകതയുണ്ടെന്ന സംശയമുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ട് വിശദമായ പരാതി നൽകുമെന്നും എം കെ രാഘവൻ എംപി പറഞ്ഞു. മുസ്ലീംലീഗ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
കടുത്തവിമർശനവുമായി ബിജെപിയും രംഗത്ത് എത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ വീണ്ടും പുക ഉയര്‍ന്നതിൽ ഗുരുതര വീഴ്ചയാണെന്ന് ബിജെപി ആരോപിച്ചു.
Post a Comment