കണ്ണുർ : വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതത്തിന് വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം 31 ന് ഉച്ചകഴിഞ്ഞ് 2.30 ന് വിളക്കന്നൂർ ക്രിസ്തുരാജാ പള്ളിയില്‍ .ആഘോഷമായ സമൂഹബലി മധ്യേ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലെയോ പോള്‍ദോ ജിറെല്ലിയാണ് വിശ്വാസതിരുസംഘത്തിന്‍റെ ഡിക്രി വായിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തുന്നത്. തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച്‌ബിഷപ് എമരിറ്റസ്മാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തുന്നത്. .പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് 1.45ന് ഒടുവള്ളിത്തട്ടില്‍ തിരുവോസ്തിക്ക് സ്വീകരണം നല്‍കി വാഹനങ്ങളുടെ അകമ്പടിയോടെ വിളക്കന്നൂരിലേക്ക് നീങ്ങും. വിളക്കന്നൂർ ടൗണില്‍ സ്വീകരണം നല്‍കിയ ശേഷം പ്രത്യേകം ഒരുക്കിയിരിക്കുന്ന പന്തലിലേക്ക് ആഘോഷപൂർവമായ പ്രദക്ഷിണമായി തിരുവോസ്തി സംവഹിക്കും. തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം പറയും. തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലെയോ പോള്‍ദോ ജിറെല്ലി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും തിരുവോസ്തി പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യും. മലയാളത്തിലുള്ള ഡിക്രി തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേല്‍ വായിക്കും. തുടർന്ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക്. ഫാ.മാത്യു വേങ്ങക്കുന്നേല്‍ നേതൃത്വം നല്‍കും. 3.15ന് ആഘോഷമായ സമൂഹബലി ആരംഭിക്കും. സമൂഹ ദിവ്യബലിയില്‍ തലശേരി അതിരൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. പതിനായിരത്തോളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കും. തിരുവോസ്തിയിലെ ഛായാചിത്രം ദർശിക്കുവാൻ എല്ലാവർക്കും അവസരം ഒരുക്കിയിട്ടുണ്ട് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയില്‍ 2013 നവംബർ 15 ന് ഇടവക വികാരിയായിരുന്ന ഫാ.തോമസ് പതിക്കല്‍ രാവിലെ ദിവ്യബലി അർപ്പിക്കുന്നതിനിടെയാണ് തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നത്.അന്നത്തെ തലശേരി ആർച്ച് ബിഷപായിരുന്ന മാർ ജോർജ് വലിയമറ്റത്തിന്‍റെ നിർദേശപ്രകാരം ഈ പ്രതിഭാസത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപായിരുന്ന കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് ഞറളക്കാട്ട്, മാർ ജോസഫ് അരുമച്ചാടത്ത് എന്നീ പിതാക്കൻമാർ അടങ്ങിയ സീറോ മലബാർ സഭയുടെ ഡോക്‌ട്രിനല്‍ കമ്മീഷനെ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. മോണ്‍. മാത്യു വെള്ളാനിക്കല്‍, റവ.ഡോ. ജോസ് പാലക്കീല്‍ എംഎസ്ടി, റവ.ഡോ.സിബി പുളിക്കല്‍, റവ.ഡോ.ജോസഫ് പാംപ്ലാനി, റവ.ഡോ. തോമസ് മേല്‍വട്ടം, റവ.ഡോ.ജോർജ് കുടിലില്‍ എന്നിവരടങ്ങുന്ന സമിതിയായിരുന്നു പഠനം നടത്തിയത്. 2013 ഡിസംബർ 21 ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 2018 ല്‍ റോമിലെ വിശ്വാസതിരുസംഘത്തിന്‍റെ നിർദേശമനുസരിച്ച് കൂടുതല്‍ പഠനത്തിനായി തിരുവോസ്തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി റോമിലേക്ക് കൊണ്ടുപോയി. 2023 ഓഗസ്റ്റ് എട്ടിന് റോമിലെ വിശ്വാസ തിരുസംഘത്തിന്‍റെ അധ്യക്ഷനായ കർദിനാള്‍ ലൂയിസ് ഫ്രാൻസിസ്ക്കോ ലെസാരിയ്ക്ക് പഠനവിവരങ്ങള്‍ അറിയാൻ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി കത്തെഴുതിയിരുന്നു. 2023 സെപ്റ്റംബർ 21 ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി വിശ്വാസ തിരുസംഘത്തിന്‍റെ മറുപടി ലഭിച്ചു. തിരുവോസ്തിയില്‍ സംഭവിച്ച അത്ഭുത പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനുള്ള മറുപടിയാണ് റോമില്‍ നിന്നും ഉണ്ടായത്.ബംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ അത്യാധുനിക ലാബില്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് റോം നിർദേശിച്ച മൂന്ന് പരീക്ഷണ പഠനങ്ങള്‍ നടത്തി. തിരുസംഘത്തിന്‍റെ നിർദേശമുസരിച്ച് ശാസ്ത്രീയ പരീക്ഷണങ്ങളും പഠനങ്ങളും നടത്തുവാൻ ശാസ്ത്രജ്ഞൻമാരും ദൈവശാസ്ത്രജ്ഞൻമാരും അടങ്ങിയ ഒരു സമിതിയെ നിയോഗിച്ചു. 2024 ജനുവരി 23 നാണ് തിരുവോസ്തി കൂടുതല്‍ പഠനത്തിനായി ബംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ എത്തിച്ചത്.പഠനത്തിന്‍റെ പൂർണ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി 2024 ഏപ്രില്‍ രണ്ടിന് റോമിന് സമർപ്പിക്കുകയായിരുന്നു.വിളക്കന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണസംഭവമായി പ്രഖ്യാപിക്കുന്നതിന് തടസമില്ലെന്ന് റോമിലെ വിശ്വാസ തിരുസംഘത്തിന്‍റെ അറിയിപ്പ് 2025 മാർച്ച് 19 തിന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി ലഭിക്കുകയായിരുന്നു.
WE ONE KERALA -NM
Post a Comment