തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗവുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമമുണ്ടെന്ന് ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എന്ത് കൊണ്ടാണ് അത്തരത്തിൽ ഒരു പോസ്റ്റ് ഉണ്ടായതെന്നും എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്നും വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം കഴിഞ്ഞ 15 വർഷത്തിനുള്ളിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായതെന്നും ആളുകൾ സർക്കാർ സംവിധാനങ്ങളിലേക്ക് വരുന്നത് വിശ്വാസ്യത കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഡിയോളജി രോഗികൾ എത്തുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. ആരോഗ്യ പ്രവർത്തകർ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയുമാണ് ജോലി ചെയ്യുന്നത്. അർദ്രം പദ്ധതിയിലൂടെ ആയിരകണക്കിന് തസ്തികകൾ സൃഷ്ടിച്ചു. 2021ൽ രണ്ടര ലക്ഷം ആളുകൾക്ക് സൗജന്യ ചികിത്സ നൽകി. ഇപ്പോൾ അത് ആറര ലക്ഷമായി. 1600 കോടി രൂപ സൗജന്യ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു.” മന്ത്രി പറഞ്ഞു. ഡോ. ഹാരിസ് പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമായി കാണണമെന്നും ഇതാണ് സർക്കാർ പരിഹരിക്കാൻ ശ്രമിക്കുന്നത് എന്നും 2015 മുതൽ ഉള്ള മുഴുവൻ ഡാറ്റായും പുറത്തുവിടാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി
WE ONE KERALA -NM
Post a Comment