ആവേശപ്പോരില്‍ സച്ചിനെ വീഴ്ത്തി സഞ്ജു; കെ.സി.എ പ്രസിഡന്റ് ഇലവനെ തകര്‍ത്തത് ഒരുവിക്കറ്റിന്


കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടന്ന സൗഹൃദ ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ നയിച്ച കെ.സി.എ സെക്രട്ടറി ഇലവന് മിന്നും ജയം. അവസാന ഓവര്‍ വരെ നീണ്ട അവേശകരമായ മത്സരത്തില്‍ സച്ചിന്‍ ബേബി നയിച്ച കെ.സി.എ. പ്രസിഡന്റ് ഇലവനെ ഒരുവിക്കറ്റിനാണ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പ്രസിഡന്റ് ഇലവന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവും സംഘവും രണ്ട് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 29 പന്തില്‍ 69 റണ്‍സെടുത്ത വിഷ്ണുവിനോദിന്റെയും 36 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജുവിന്റെയും ബാറ്റിങ് പ്രകടനമാണ് സെക്രട്ടറി ഇലവന് വിജയവഴിയൊരുക്കിയത്. സ്‌കോര്‍: കെ.സി.എ പ്രസിഡന്റ് ഇലവന്‍ 20 ഓവറില്‍ എട്ടിന് 184. കെ.സി.എ സെക്രട്ടറി ഇലവന്‍ 19.4 ഓവറില്‍ ഒമ്പതിന് 188.

റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നേടിയ കെ.സി.എ സെക്രട്ടറി ഇലവന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് കളിയുടെ ആദ്യ ഓവറില്‍ തന്നെ ബേസില്‍ തമ്പി പ്രസിഡന്റ് ഇലവനെ ഞെട്ടിച്ചു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കെ വെട്ടിക്കെട്ട് ബാറ്റര്‍ മുഹമ്മദ് അസറുദ്ദീനെ (ഒന്ന്) മനേഹരമായ ഇന്‍സ്വിങ്ങറിലൂടെ വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച രോഹന്‍ കുന്നുമ്മലും അഭിഷേക് ജെ നായരും സ്‌കോര്‍ പതിയെ ഉയര്‍ത്താന്‍ തുടങ്ങി. ആറാം ഓവറില്‍ ഫാസ്റ്റ് ബൗളര്‍മാരെ മാറ്റി പകരം ഇടംകൈയന്‍ സ്പിന്നര്‍ സിജോമോനെ കൊണ്ടുവന്ന സഞ്ജുവിന്റെ തന്ത്രം ഫലിച്ചു. മൂന്നാം പന്തില്‍ ക്രീസിന് പുറത്തിറങ്ങി സിജോമോനെ അടിക്കാനുള്ള അഭിഷേകിന്റെ ശ്രമം പാളി. 16 പന്തില്‍ 19 റണ്‍സെടുത്ത അഭിഷേകിനെ വിഷ്ണു വിനോദ് സ്റ്റംമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ ക്രീസിലെത്തിയ സച്ചിന്‍ ബേബിയെയും അക്കൗണ്ട് തുറക്കും മുമ്പേ (പൂജ്യം) അതേ ഓവറില്‍ തന്നെ സിജോ പറഞ്ഞുവിട്ടതോടെ പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലായിരുന്നു പ്രസിഡന്റ് ഇലവന്‍.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് അടിച്ച് തകര്‍ക്കാനുള്ള മൂടിലായിരുന്നു രോഹന്‍ കുന്നുമ്മല്‍. സഞ്ജുവിന്റെ ബൗളര്‍മാരെ ഗ്രൗണ്ടിന് ചുറ്റും തലങ്ങും വിലങ്ങും ഓടിച്ചിട്ടടിച്ച രോഹന്‍, സിജോമോനെ സിക്‌സറിന് തൂക്കി 23ാം പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചു. 11 ഓവറില്‍ 90ന് മൂന്ന് റണ്‍സെന്ന നിലയില്‍ നില്‍ക്കെ രോഹനെ (29 പന്തില്‍ 60) ഫൈന്‍ ലഗില്‍ അഖിന്‍ സത്താറിന്റെ കൈകളിലെത്തിച്ച് എന്‍.എം. ഷറഫുദ്ദീന്‍ സെക്രട്ടറി ഇലവനെ വീണ്ടും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. നാല് സിക്‌സറും അഞ്ച് ബൗണ്ടറികളും അടങ്ങിയതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. പിന്നാലെ എത്തിയ അബ്ദുല്‍ ബാസിത്തിന് മൂന്ന് പന്തിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നു. അലക്ഷ്യമായ ഷോട്ടിന് ശ്രമിച്ച ബാസിത്തിനെ ഷറഫുദ്ദീന്‍ വിഷ്ണുവിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ അഹമ്മദ് ഇമ്രാനും (11) സച്ചിന്‍ സുരേഷും (എട്ട്) വന്നപോലെ മടങ്ങിയതോടെ 102ന് ഏഴ് എന്ന നിലയിലായി പ്രസിഡന്റ് ടീം. കൂട്ടതകര്‍ച്ച നേരിട്ടതോടെ തന്റെ കൈയിലുണ്ടായിരുന്ന അവസാന ബ്രഹ്മാസ്ത്രം സച്ചിന്‍ പുറത്തെടുത്തു. ഇംപാക്ട് പ്ലയറായി ‘സിക്‌സര്‍ മെഷീന്‍’ അഭിജിത്ത് പ്രവീണിനെ കളത്തിലേക്ക് ഇറക്കി. കഴിഞ്ഞ വര്‍ഷം നടന്ന നവിയോ യൂത്ത് ട്രോഫി അണ്ടര്‍ 22 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓവറിലെ ആറ് പന്തും സിക്‌സര്‍ തൂക്കിയ അഭിജിത്ത്, എട്ടാം വിക്കറ്റില്‍ എം.ഡി നിതീഷിനെ കൂട്ടുപിടിച്ച് 40 പന്തില്‍ 78 റണ്‍സാണ് അടിച്ചുകൂട്ടിയത്. 18 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 47 റണ്‍സടിച്ച താരത്തെ അവസാന ഓവറില്‍ അഖിന്‍ സത്താറിന്റെ പന്തില്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ മനോഹരമായ ക്യാച്ചിലൂടെ എം. അജിനാസ് പുറത്താക്കുകയായിരുന്നു. 29 റണ്‍സുമായി എം.ഡി നിധീഷും നാലു റണ്‍സുമായി എസ്. മിഥുനും പുറത്താകെ നിന്നു. സെക്രട്ടറി ഇലവനായി ഷറഫുദ്ദീന്‍ മൂന്നും സിജോമോന്‍ രണ്ടും അഖില്‍ സ്‌കറിയ, അഖിന്‍ സത്താര്‍, ബേസില്‍ തമ്പി ഓരോ വിക്കറ്റും വീഴ്ത്തി.

സെക്രട്ടറി ഇലവനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിഷ്ണു വിനോദ് സ്‌ഫോടനാത്മകമായ തുടക്കമാണ് ടീമിന് നല്‍കിയത്. രണ്ടാം ഓവറില്‍ കൃഷ്ണപ്രസാദിനെ (എട്ട്) സച്ചിന്‍ ബേബിയുടെ കൈയിലെത്തിച്ച് കെ.എം അസിഫ് പ്രതീക്ഷ നല്‍കിയെങ്കിലും വിഷ്ണുവിനോദിനെ പിടിച്ചുകെട്ടാനായില്ല. എം.ഡി. നിധീഷും ആസിഫും വിഷ്ണുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞതോടെ അഞ്ചാം ഓവറില്‍ പന്ത് സച്ചിന്‍ സ്പിന്നര്‍ മിഥുനെ ഏല്‍പ്പിച്ചു.

നാല് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 22 റണ്‍സടിച്ചാണ് മിഥുനെ വിഷ്ണു വരവേറ്റത്. തൊട്ടടുത്ത ഓവറില്‍ ഷോണ്‍ റോജറെ (20) നിധീഷിന്റെ പന്തില്‍ മനോഹരമായ ക്യാച്ചിലൂടെ സച്ചിന്‍ പുറത്താക്കി. ഇതോടെ ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലായിരുന്നു സെക്രട്ടറി ഇലവന്‍ . തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സഞ്ജുവും വിഷ്ണുവും സ്‌കോര്‍ പതിയെ ഉയര്‍ത്തി. അഞ്ച് സിക്‌സും ഏഴ് ഫോറുമായി മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന വിഷ്ണുവിനെ സ്‌കോര്‍ 108ല്‍ നില്‍ക്കെ അഭിജിത്ത് പ്രവീണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വിഷ്ണു പുറത്തായതോടെ തന്റെ സ്പിന്നര്‍മാരെ മുന്നില്‍ നിറുത്തി സച്ചിന്‍ സെക്രട്ടറി ഇലവന് മുന്നില്‍ പ്രതിരോധം തീര്‍ത്തു. എം.അജിനാസ് (എട്ട്) സല്‍മാന്‍ നിസാര്‍ (രണ്ട്) എന്നിവരെ എം. മിഥുനും അഖില്‍ സ്‌കറിയെയെ (10) അബ്ദുല്‍ ബാസിത്തും മടക്കിയതോടെ സ്‌കോര്‍ ആറിന് 146 എന്ന നിലയിലായി. തുടര്‍ന്ന് സിജോമോന്‍ ജോസഫിനെ കൂട്ടുപിടിച്ച് സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ഗാലറി കണ്ടത്.

16 ാം ഓവറില്‍ മിഥുനെ ആദ്യ രണ്ടുപന്തുകളില്‍ തുടര്‍ച്ചയായി സഞ്ജു സിക്‌സര്‍ പറത്തിയതോടെ ആരാധകര്‍ ഇളകി മറിഞ്ഞു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സിജോമോന്‍ ജോസഫിനെ (ഏഴ്) ബിജു നാരയാണനും പിന്നാലെയെത്തിയ എന്‍.എം ഷറഫുദീന്റെ (പൂജ്യം) കുറ്റി നിധീഷും പിഴുതെടുത്തതോടെ എട്ടിന് 182 എന്ന നിലയിലായി. കെ.എം ആസിഫിന്റെ അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളില്‍ നാല് റണ്‍സെടുത്ത സഞ്ജുവിനെ മൂന്നാം പന്തില്‍ തേഡ് മാനില്‍ അഹമ്മദ് ഇമ്രാന്റെ കൈകളിലെത്തിച്ചതോടെ കളി ആവേശമായി. എന്നാല്‍ സച്ചിന്റെയും ടീമിന്റെയും പ്രതീക്ഷകളെ തല്ലിയൊടിച്ച് ആസിഫിന്റെ നാലാം പന്ത് ഗാലറിക്ക് മുകളിലേക്ക് പറത്തി ബേസില്‍ തമ്പി വിജയക്കൊടി പാറിക്കുകയായിരുന്നു. ഒരു റണ്‍സുമായി മുഹമ്മദ് ഇനാന്‍ പുറത്താകാതെ നിന്നു.



Post a Comment

أحدث أقدم

AD01