താൽകാലിക ജോലിയിൽ കയറി രണ്ടാംദിവസം ഒന്നാം റാങ്ക്; ഷിനു ഇനി സ്ഥിരം അധ്യാപിക


ഇരിട്ടി: താൽക്കാലിക അധ്യാപികയായി ജോലിയിൽ കയറിയതിന്റെ രണ്ടാം ദിവസം ഷിനുവിനെ തേടി പിഎസ് സി ഒന്നാം റാങ്ക് എത്തി. ഷിനുവിന്റെ വിജയഗാഥയിൽ ആറളം ഫാമും തിളക്കത്തിലായി. ആദിവാസി പുനരധിവാസമേഖലയിൽനിന്നാണ് വീണ്ടും വിജയഗാഥ. കേരള പബ്ലിക്ക് സർവീസ് കമീഷൻ നടത്തിയ യു.പി സ്കൂൾ ടീച്ചർ നിയമന പരീക്ഷയിലാണ് ആറളംഫാം ഒമ്പതാം ബ്ലോക്കിലെ പി ടി ഷിനു ജില്ലയിൽ എസ്.ടി വിഭാഗത്തിൽ ഒന്നാംറാങ്ക് നേടി സർക്കാർ ജോലി ഉറപ്പിച്ചത്. ബുധനാഴ്ചയാണ് ആറളം ഫാം ഗവ. എച്ച്എസ്എസിൽ യുപി വിഭാഗം താൽക്കാലിക അധ്യാപികയായി ഷിനു എത്തുന്നത്. വെള്ളിയാഴ്ചത്തെ പി.എസ്.സി റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുമെത്തി. നീറ്റ് പരീക്ഷ യിൽ എംബി ബിഎസ് സീറ്റുറപ്പിച്ച് ആറളം ഫാം ബ്ലോക്ക് ഒമ്പതിലെ ഉണ്ണിമായ പഠനവഴിയിൽ ഉന്നതി നേടി വയനാട് മുപ്പൻസ് മെഡിക്കൽ കോളേജിൽ പഠനമാരംഭിച്ചത് കഴി ഞ്ഞയാഴ്ചയാണ്. പിന്നാലെയാണ് ഷിനുവിന്റെ റാങ്കുമെത്തിയത്. ഇവിടെയുള്ള മറ്റു ചില ഉദ്യോഗാർഥികളും റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെ യൂണിഫോം സേനാ സൗജന്യ പരിശീലനത്തിലൂടെ ആറളം ഫാമിലെ നിരവധിപേർക്ക് ഇതിനകം വനം വകുപ്പിലടക്കം ജോലി ലഭിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി സർക്കാറും ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസവകുപ്പും പട്ടികവർഗ മേഖലകളിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളും ഉന്നത വിദ്യാ ഭ്യാസ വകുപ്പിന്റെ ഇടപെടലുകളുമാണ് നേട്ടത്തിന് പിന്നിൽ. ആലക്കോടിനടുത്ത നടുവിലിൽനിന്നാണ് ഷിനുവും കുടുംബവും ആറളം ഫാമിൽ ഭൂമി നേടിയെത്തിയത്. അച്ഛൻ: കൃഷ്ണൻ. അമ്മ: ഷൈലജ. സഹോദരൻ: ഷൈനു.



Post a Comment

0 Comments