സൈനിക ഉപയോഗത്തിന് വിസമ്മതിച്ചു, ആന്ത്രോപ്പിക്കിനെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത് ട്രംപ്; പെന്‍റഗൺ കരാർ ഓപ്പൺ എഐയ്ക്ക്


തങ്ങളുടെ എഐ (AI) സാങ്കേതികവിദ്യ നിരുപാധികമായി സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ആന്ത്രോപ്പിക്കിനെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. സർക്കാർ സേവനങ്ങളിൽ ആന്ത്രോപിക് ഉപയോഗിക്കുന്നത് നിർത്താൻ ഉത്തരവിട്ട ട്രംപ്, കമ്പനിയെ ബ്ലാക്‌ലിസ്റ്റ് ചെയ്തു. ആന്ത്രോപിക്ക് വിസമ്മതിച്ചതോടെ, അവസരം മുതലാക്കിയ ഓപ്പൺ എ ഐ, പെന്റഗൺ കരാർ സ്വന്തമാക്കി. തങ്ങളുടെ മോഡലുകൾ പെന്റഗണിന്‍റെ ക്ലാസിഫൈഡ് നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന നിർണായക കരാറിലാണ് യുഎസ് പ്രതിരോധ വകുപ്പുമായി ഓപ്പൺ എഐ ഒപ്പിട്ടത്. തങ്ങളുടെ സാങ്കേതികവിദ്യ ലക്ഷക്കണക്കിന് ആളുകളെ നിരീക്ഷിക്കാനും, ഓട്ടോമേറ്റഡ് ആയുധ സംവിധാനങ്ങളുമായി ബന്ധപ്പെടുത്താനും ഉപയോഗിച്ചേക്കാമെന്ന ആശങ്കയെ തുടർന്നാണ് ആന്ത്രോപ്പിക്ക് പിന്മാറിയത്. ട്രംപ് ഭരണകൂടത്തിന്‍റെ ഭീഷണി അംഗീകരിക്കില്ലെന്നും, ഇതിനെ നിയമപരമായി നേരിടുമെന്നും ആന്ത്രോപ്പിക് അറിയിച്ചു. എന്നാൽ, ആന്ത്രോപ്പിക് മുന്നോട്ട് വെച്ചതിന് സമാനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ് പെന്റഗണുമായി കരാറൊപ്പിട്ടതെന്നാണ് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാന്‍റെ വാദം. ആന്ത്രോപ്പിക്കിന്‍റെ പിന്മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആന്ത്രോപ്പിക്കിന്‍റെ നടപടിയെ ‘അഹങ്കാരം’ എന്ന് വിളിച്ചപ്പോൾ, ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള കമ്പനിയുടെ ധൈര്യത്തെ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് പ്രശംസിച്ചു. ഗൂഗിൾ ഡീപ് മൈൻഡ്, ഓപ്പൺ എഐ അടക്കമുള്ള കമ്പനികളിലെ ജീവനക്കാരും ആന്ത്രോപ്പിക്കിന്‍റെ നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.



Post a Comment

أحدث أقدم

AD01