തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊടി തോരണങ്ങൾ അഴിച്ച് അലക്ഷ്യമായി വലിച്ചെറിഞ്ഞതായി പരാതി


പയ്യാവൂർ: യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫിന്റെ  തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പയ്യാവൂർ, പൈസക്കരി ടൗണുകളിൽ സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങൾ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥർ അഴിച്ചെടുത്ത് റോഡരികിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞതായി യുഡിഎഫ് നേതാക്കൾ പരാതി ഉന്നയിച്ചു. ഇന്നലെയായിരുന്നു (ശനി) യുഡിഎഫ് സ്ഥാനാർത്ഥിയുടെ പയ്യാവൂർ പഞ്ചായത്തിലെ പര്യടനം. ഇതിനുവേണ്ടി സ്ഥാപിച്ച കൊടി തോരണങ്ങളാണ് വ്യാപകമായി നശിപ്പിച്ചത്. സാധാരണഗതിയിൽ പൊതുസ്ഥലങ്ങളിൽ കൊടി തോരണങ്ങൾ സ്ഥാപിച്ചാൽ അഴിച്ചുമാറ്റാൻ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെടുകയോ അല്ലെങ്കിൽ അവ അഴിച്ചെടുത്തു കൊണ്ടുപോവുകയോ ചെയ്യുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചെയ്യാറുള്ളത്. എന്നാൽ റോഡരികിൽ വലിച്ചെറിയുന്ന സംഭവം കേട്ട്കേൾവി ഇല്ലാത്തതാണെന്നും ഇത് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ മനോഭാവത്തിൽ നിന്നുണ്ടായ പ്രവൃത്തിയാണെന്നും സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടി തോരണങ്ങൾ വരെ നശിപ്പിക്കപ്പെട്ടെന്നും യുഡിഎഫ് നേതാക്കളായ ഇ.കെ. കുര്യൻ ടെൻസൺ ജോർജ് കണ്ടത്തിൻകര, ടി.പി. അഷ്റഫ് എന്നിവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയിൽ ഇടതുപക്ഷ യൂണിയനിലെ പ്രധാനപ്പെട്ട ആളുകളെ നിയമിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാർട്ടി താൽപര്യം സംരക്ഷിക്കാൻ സിപിഎമ്മും എൽഡിഎഫ് സർക്കാരും ശ്രമിക്കുന്നതായി മുമ്പേതന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇത് സാധൂകരിക്കുന്ന പ്രവർത്തനങ്ങളാണ് പയ്യാവൂരിൽ ഉണ്ടായതെന്നും നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ സിപിഎം പാർട്ടി അണികളുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നതായാണ് മനസിലാക്കേണ്ടതെന്നും ഇത് സംബന്ധിച്ച് പയ്യാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.   





Post a Comment

Previous Post Next Post

AD01