വീണ്ടും അടി, അടിയോടടി…; വി ഡി സതീശനെ പരസ്യമായി പിന്തുണച്ച ലീഗ് നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം


മുഖ്യമന്ത്രി തർക്കത്തിൽ വി ഡി സതീശനെ പരസ്യമായി പിന്തുണച്ച ലീഗ് നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം. ഹൈക്കമാൻ്റിനെ ഹൈജാക്ക് ചെയ്യാൻ ലീഗ് ശ്രമിക്കുന്നു എന്ന വിമർശനമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കുള്ളത്. ഭരണം ലഭിച്ചാൽ ലീഗ് ചെലുത്താൻ ഇടയുള്ള സമ്മർദ്ദത്തിൻ്റെ സൂചനയായും കോൺഗ്രസ് നേതാക്കൾ ലീഗ് നിലപാടിനെ കാണുന്നു. കഴിഞ്ഞദിവസം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ തന്നെയാണ് മുഖ്യമന്ത്രി തർക്കത്തിൽ സതീശനെയാണ് ലീഗ് പിന്തുണക്കുന്നത് എന്ന് മാധ്യമങ്ങളോട് പറഞ്ഞത്. അതിനു മുൻപ് തന്നെ ഹൈക്കമാൻ്റിനെ ലീഗ് നേതാക്കൾ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു എന്ന വിവരവും പിന്നീട് പുറത്തുവന്നു. കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ച ഒരു നീക്കമായിയിരുന്നു ലീഗിന്റേത്. കാരണം ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുന്ന ഒരു രീതി കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിൽ ഇല്ല. ആ പതിവാണ് ലീഗ് പരസ്യമായി തെറ്റിച്ചത്. മാത്രമല്ല കെ സി വേണുഗോപാൽ രമേശ് ചെന്നിത്തല എന്നീ രണ്ടു മുതിർന്ന നേതാക്കളെയാണ് ലീഗ് പരസ്യമായി തള്ളിപ്പറഞ്ഞതും. കോൺഗ്രസിനുള്ളിൽ പ്രബലമായ രണ്ട് വിഭാഗങ്ങൾ ലീഗ് നിലപാടിൽ അതൃപ്തരാണ്. ലീഗ് പക്ഷം പിടിച്ചതിൽ മാത്രമല്ല ഹൈക്കമാൻ്റിനെ ഹൈജാക്ക് ചെയ്തതിലും കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ട്. ഭരണം ലഭിച്ചാൽ മുസ്ലിം ലീഗ് നേതൃത്വം ചെലുത്താനിടയുള്ള സമ്മർദ്ദത്തിന്റെ സൂചനയായി ഒരു വിഭാഗം നേതാക്കൾ ലീഗ് നീക്കത്തെ കാണുന്നു. പഴയ അഞ്ചാമന്ത്രി വിവാദവും അത് യുഡിഎഫിന് ഉണ്ടാക്കിയ രാഷ്ട്രീയ തിരിച്ചടിയും ഈ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മുസ്ലിം ലീഗ് നേതൃത്വം വ്യക്തമായ ധാരണയോടെ എതിർപ്പ് മുന്നിൽക്കണ്ട് തന്നെയാണ് പരസ്യ നിലപാട് സ്വീകരിച്ചത്. യുഡിഎഫിൽ കോൺഗ്രസിനെ നിയന്ത്രിക്കാൻ ശേഷിയുള്ള ശക്തിയായി തങ്ങൾ വളർന്നുവെന്ന് ബോധ്യപ്പെടുത്തുക എന്നൊരു രാഷ്ട്രീയ ലക്ഷ്യവും ലീഗ് നേതൃത്വത്തിനുണ്ട്. ലീഗിനെ നെഹ്റു ചത്ത കുതിര എന്ന വിശേഷിപ്പിച്ചതും, സ്പീക്കർ ആകുന്നതിനുവേണ്ടി സീതി സാഹിബിന് തൊപ്പി ഊരേണ്ടി വന്നതും മുസ്ലിം ലീഗ് നേതൃത്വം മറന്നിട്ടില്ല . അന്ന് കോൺഗ്രസിന് വഴങ്ങിയ ലീഗിൻ്റെ മധുരമായ പ്രതികാരമാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം. ഏതായാലും കോൺഗ്രസ് നേതൃത്വത്തെ ആകെ വെട്ടിലാക്കിയിരിക്കുകയാണ് ലീഗ് പുതിയ നീക്കത്തിലൂടെ.



Post a Comment

Previous Post Next Post

AD01