ഹൈക്കോടതി സർക്കാർ അഭിഭാഷക നിയമനം ചട്ടവിരുദ്ധമെന്ന് ലോയേഴ്‌സ് കോൺഗ്രസ്; BJP സംഘടനാ നേതാവിനും നിയമനം


തിരുവനന്തപുരം: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക നിയമനം ലഭിച്ചവരില്‍ പലര്‍ക്കും മതിയായ യോഗ്യത ഇല്ലെന്ന് പരാതി. പരിചയസമ്പത്ത് ഇല്ലാത്തവരെ നിയമിച്ചതായും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആരോപണമുണ്ട്. രാജശ്രീ ആര്‍ നായരുടെ നിയമനം ചട്ടവിരുദ്ധമാണെന്നാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആക്ഷേപം. രാജശ്രീ ആര്‍ നായര്‍ക്ക് ഏഴ് വര്‍ഷം അഭിഭാഷകവൃത്തി പരിചയമില്ലെന്നാണ് പരാതി. ബിജെപി അഭിഭാഷക സംഘടനാ നേതാവിന്റെ നിയമന നീക്കത്തെയും ലോയേഴ്‌സ് കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്. അഭിഭാഷക പരിഷത്ത് നേതാവ് അമല്‍ ദര്‍ശനെ നിയമിക്കാനുള്ള നീക്കത്തെയാണ് എതിര്‍ക്കുന്നത്. നിലവില്‍ കസ്റ്റംസിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലാണ് അമല്‍ ദര്‍ശന്‍. കേന്ദ്ര സ്റ്റാന്‍ഡിംഗ് കോണ്‍സലിനെയും സര്‍ക്കാര്‍ പ്ലീഡര്‍ ആക്കിയിട്ടുണ്ട്. കേന്ദ്ര സ്റ്റാന്‍ഡിങ് കോണ്‍സലായിരുന്ന ചിത്ര പി ജോര്‍ജാണ് നിയമനം നേടിയത്. എല്‍ഡിഎഫ് സര്‍ക്കാരില്‍ പ്ലീഡറായിരുന്ന പൂജ സുരേന്ദ്രനും ഹൈക്കോടതി അഭിഭാഷക പട്ടികയിലുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പൂജ പ്ലീഡറായത്. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളില്‍ എജി ആയിരുന്ന സി പി സുധാകര പ്രസാദിന്റെ ജൂനിയറാണ് പൂജ. എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ഒരാള്‍ പ്ലീഡറായി വരുന്നത് അപൂര്‍വ്വമാണ്. അതേസമയം സിപിഐ തൃപ്പൂണിത്തുറ ലോക്കല്‍ കമ്മിറ്റി അംഗം പി ദീപ്തിയും പ്ലീഡറായിരുന്നു. എന്നാല്‍ സിപിഐ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഇന്നലെ സ്ഥാനം രാജിവച്ചു.



إرسال تعليق

0 تعليقات