കോഴിക്കോട് ജില്ലയിൽ കുട്ടികളിൽ വരുന്ന അപൂർവ രോഗമായ കവാസാക്കി റിപ്പോർട്ട് ചെയ്തു. കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കവാസാക്കി മൂലമെന്ന് മെഡിക്കൽ കോളേജ് അധികൃതർ. പകർച്ചവ്യാധി അല്ലെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ച ഉടനെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടിയുടെ രോഗലക്ഷണങ്ങൾ കവാസാക്കിയുടേത് എന്ന് കണ്ടെത്തിയതിന് പിന്നാലെ ചികിത്സയും നൽകി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കടലൂർ സ്വദേശിനിയായ 9 വയസ്സുകാരി ആയിഷ ഹെൽനയാണ് മരിച്ചത്. രോഗം പകരില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് മുന്നറിയിപ്പുകൾ നൽകേണ്ട ആവശ്യവുമില്ല.
എന്നാൽ കുട്ടികളിൽ അഞ്ചുദിവസത്തിലധികം നീളുന്ന പനി ഉണ്ടെങ്കിൽ ശ്രദ്ധ വേണം. പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്ക് പുറമേ നാക്കും, കണ്ണും ചുവന്നുപോകുന്ന അവസ്ഥ, കഴുത്തുവീക്കം, ശരീരത്തിലെ നീർക്കെട്ട് എന്നിവയാണ് ലക്ഷണങ്ങൾ. രക്ത പരിശോധനയിലൂടെയോ, ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ രോഗം കണ്ടുപിടിക്കാൻ കഴിയില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി മാത്രമേ രോഗം കണ്ടെത്താൻ കഴിയൂ. പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥയെന്നും ഡോക്ടർമാർ പറയുന്നു.
അതേസമയം, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഹൗസ് സർജന് ഷിഗെല്ല സ്ഥിരീകരിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്നും, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മെഡിക്കൽ വിദ്യാർഥികളടക്കം നിരീക്ഷണത്തിലാണ്.






0 تعليقات