മമതയ്ക്ക് കനത്ത പ്രഹരം, വിമത ക്യാമ്പിലേക്ക് ഒരാൾ കൂടി; വിശ്വസ്തനായിരുന്ന സുദിപ് ബന്ദോപാധ്യായും കാലുമാറി


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടി നല്‍കി ലോക്സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ് വിമതപക്ഷത്തേക്ക് നീങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. തൃണമൂലിലെ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പം സുദിപ് ബന്ദോപാധ്യായ് ഡൽഹിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ ചർച്ചകളുടെ ഭാഗമാണ്. നേരത്തെ മമത ബാനർജിക്കെതിരെ രംഗത്തുവരികയും പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടുകയും ചെയ്ത 19 വിമത എംപിമാരുടെ ആദ്യ പട്ടികയിൽ സുദിപ് ബന്ദോപാധ്യായ് ഒപ്പുവെച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി ഇപ്പോൾ ഇദ്ദേഹവും വിമതർക്കൊപ്പം ചേർന്നിരിക്കുകയാണ്. സുദിപ് ബന്ദോപാധ്യായ് കൂടി എത്തിയതോടെ ലോക്സഭയിൽ മമത ബാനർജിയെ പ്രതിരോധത്തിലാക്കിയ വിമത എംപിമാരുടെ എണ്ണം 20 ആയി ഉയർന്നു. ആകെ 29 ലോക്സഭാ അംഗങ്ങളാണ് ടിഎംസിക്ക് ഉള്ളത്. ഇതിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും മറികടക്കാൻ വിമതർക്ക് സാധിച്ചിട്ടുണ്ട്. ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി ദീർഘകാലം പ്രവർത്തിച്ച, മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായ സുദിപ് ബന്ദോപാധ്യായുടെ കൂറുമാറ്റം ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂലിന്റെ അടിത്തറ ഇളക്കുന്നതാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് പാർട്ടിയിൽ ഈ വൻ പൊട്ടിത്തെറി ഉണ്ടായത്. ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് തങ്ങളെ സഭയിൽ പ്രത്യേക വിഭാഗമായി അംഗീകരിക്കണമെന്നും ഭരണകക്ഷിയായ എൻഡിഎ മുന്നണിക്ക് ഒപ്പം ഇരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെടാനാണ് വിമതവിഭാഗത്തിന്റെ നീക്കം.



إرسال تعليق

0 تعليقات