നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി; സാമ്പത്തിക തർക്കം മധ്യസ്ഥതയ്ക്ക് വിടണമെന്ന ആവശ്യം തളളി


കൊച്ചി: നടന്‍ നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി. സാമ്പത്തിക തര്‍ക്കം മധ്യസ്ഥതയ്ക്ക് വിടണമെന്ന ആവശ്യം കോടതി തളളി. എറണാകുളം മുന്‍സിഫ് കോടതിയുടേതാണ് നടപടി. രാമചന്ദ്ര ബോസ് ആന്‍ഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും തമ്മില്‍ തര്‍ക്കമുണ്ടായത്. 2012-ലായിരുന്നു രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാണ കരാര്‍. ഇതില്‍ നിര്‍ബന്ധിത ആര്‍ബിട്രേഷന്‍ കരാര്‍ ഇല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കരാറിന്റെ യഥാര്‍ത്ഥ രേഖകള്‍ കൈമാറാന്‍ ലിസ്റ്റിന്‍ സ്റ്റീഫന് കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി. അപകീര്‍ത്തി കുറ്റം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 2012 സെപ്റ്റംബര്‍ 12-നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മ്മാണ കരാര്‍ ഒപ്പുവെച്ചത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സും തമ്മിലായിരുന്നു കരാര്‍. മാജിക് ഫ്രെയിംസ് സുപ്രധാന സാമ്പത്തിക വിവരങ്ങള്‍ മറച്ചുവെച്ചു എന്നാണ് പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് നേരത്തെ ആരോപിച്ചത്. വരുമാന രേഖകളില്‍ മാജിക് ഫ്രെയിംസ് കൃത്രിമത്വം കാണിച്ചു. രേഖകളില്ലാത്ത 7.5 കോടി രൂപയുടെ ബാധ്യത അടിച്ചേല്‍പ്പിച്ചു. 5.5 കോടി രൂപയുടെ ലോണ്‍ തിരിച്ചടച്ചിട്ടും തീയതി രേഖപ്പെടുത്താത്ത സെക്യൂരിറ്റി ചെക്കുകള്‍ കൈവശം വെച്ചു. കോര്‍പ്പറേറ്റ് സുതാര്യത കാട്ടിയില്ല എന്നതുള്‍പ്പെടെ ആരോപണങ്ങള്‍ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഉയര്‍ത്തി. മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രവുമായി ബന്ധപ്പെട്ടും ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും തമ്മില്‍ ലാഭവിഹിത തര്‍ക്കങ്ങളുണ്ട്. നിവിന്‍ പോളിക്കെതിരെ ലിസ്റ്റിന്‍ സ്റ്റീഫന്‍ നേരത്തെ തന്നെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഈ തര്‍ക്കങ്ങള്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നായിരുന്നു ആവശ്യം. ഈ ആവശ്യമാണ് എറണാകുളം മുന്‍സിഫ് കോടതി തളളിയത്.



إرسال تعليق

0 تعليقات