കക്കോടിയിലെ ബാലകൃഷ്ണന്റെ മരണത്തില്‍ വഴിത്തിരിവ്; രണ്ടുവര്‍ഷത്തിനുശേഷം പ്രതികള്‍ പിടിയില്‍

 

കക്കോടി സ്വദേശി ബാലകൃഷ്ണന്റെ അപകട മരണത്തില്‍ രണ്ടുവര്‍ഷത്തിനുശേഷം വഴിത്തിരിവ്. അപകടത്തിനിടയാക്കിയത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഓടിച്ച വാഹനമാണെന്ന് പൊലീസ് പറഞ്ഞു. കാല്‍നട യാത്രക്കാരനായ ബാലകൃഷ്ണനെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതിയുടെ അനുമതിയോടെയായിരിക്കും ചോദ്യം ചെയ്യലിന് വിദ്യാര്‍ത്ഥികളെ ഹാജരാക്കുക.പ്രതികളില്‍ ഒരാളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാനായി വാഹനം മോഡിഫൈ ചെയ്തുവെന്നും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയെന്നതുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കേസ്. അപകടം നടന്ന കാലയളവില്‍ കേസ് പൊലീസ് അന്വേഷിച്ചിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഈ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഘട്ടത്തിലാണ് കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിടുന്നത്. ഈ അന്വേഷണത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം പ്രതികളെ കണ്ടെത്തുന്നത്.കേസില്‍ ഇനി നാല് പേരെകൂടി കണ്ടെത്താനുണ്ട്. തെളിവ് നശിപ്പിക്കാനായി വാഹനം മോഡിഫൈ ചെയ്യാന്‍ കൂട്ടുനിന്നവരെയാണ് കണ്ടെത്താനുള്ളത്. കൂടത്തും പൊയില്‍ വെച്ച് ഉണ്ടായ അപകടത്തിലാണ് ബാലകൃഷ്ണന്‍ മരിച്ചത്. 2024 ജനുവരി 12-ാം തിയ്യതി രാത്രിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13-ാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ബാലകൃഷ്ണന്‍ മരിക്കുന്നത്.



إرسال تعليق

0 تعليقات