താമരശ്ശേരി/വയനാട്: ശക്തമായ മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയും റോഡ് വികസന പ്രവൃത്തികളും നടക്കുന്ന താമരശ്ശേരി ചുരത്തിൽ ജില്ലാ കളക്ടറുടെ യാത്രാ നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നു. ചുരത്തിലെ 6, 7, 8 വളവുകൾ വീതികൂട്ടുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ മൾട്ടി ആക്‌സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ ചരക്കുലോറികൾക്ക് കോഴിക്കോട് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. നിലവിൽ പകൽ സമയങ്ങളിൽ ചുരത്തിൽ വലിയ ഗതാഗതക്കുരുക്കുകൾ അനുഭവപ്പെടുന്നില്ലെങ്കിലും, ഈ നിരോധന ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇന്നലെയും ഇന്നുമായി നിരവധി വലിയ വാഹനങ്ങൾ പകൽസമയത്ത് ചുരം കയറുകയും ഇറങ്ങുകയും ചെയ്തത്.
നിലവിൽ ചുരത്തിലെ ആറാം വളവിൽ റോഡ് വീതികൂട്ടുന്നതിനായി വലിയ രീതിയിൽ മണ്ണെടുക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. ജെസിബി ഉപയോഗിച്ച് മാറ്റുന്ന മണ്ണ് റോഡിന്റെ പകുതിയോളം ഭാഗത്താണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിനാൽ കെഎസ്ആർടിസി ബസുകളും ചെറിയ ലോറികളും അടക്കമുള്ള സാധാരണ വാഹനങ്ങൾ പോലും അതീവ പ്രയാസപ്പെട്ടാണ് ഇപ്പോൾ ആറാം വളവ് തിരിഞ്ഞുപോകുന്നത്. പകൽ സമയത്ത് നിലവിൽ മറ്റ് വലിയ തടസ്സങ്ങൾ ഇല്ലെങ്കിലും, ഇത്തരം വലിയ വാഹനങ്ങൾ കൂടി നിയമം ലംഘിച്ച് ചുരത്തിലേക്ക് പ്രവേശിക്കുന്നത് വരും ദിവസങ്ങളിൽ പകൽ സമയത്തും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
അതേസമയം, രാത്രി 8 മണിക്ക് ശേഷം ഈ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും മറ്റ് വലിയ ചരക്കുലോറികൾക്കും അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഈ സമയങ്ങളിൽ ചുരത്തിൽ വൻ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. വളവുകളിലെ മൺകൂനകളും റോഡിന്റെ വീതിക്കുറവും കാരണം രാത്രിയായാൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിലെ രൂക്ഷമായ ഈ കുരുക്ക് ഒഴിവാക്കാനും, പകൽ സമയത്തെ നിയമലംഘനം തടയാനും ചുരം കവാടങ്ങളിൽ ശക്തമായ പോലീസ് കാവലും പരിശോധനയും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
.jpg)


.gif)
Post a Comment