ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് നിർത്തലാക്കുമെന്ന വിവാദത്തിൽ മുഖ്യമന്ത്രിയെ വെട്ടിലാക്കി ആരോഗ്യ മന്ത്രി കെ മുരളീധരൻ. എല്ലാ കാര്യവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ മുരളീധരൻ പറഞ്ഞു. തന്നെയും മുഖ്യമന്ത്രിയെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പൊതിച്ചോർ വിതരണത്തെ താൻ എതിർത്തിട്ടില്ലെന്ന് പറഞ്ഞ് കെ മുരളീധരൻ മലക്കംമറിഞ്ഞു. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം മാതൃകാപരമായ പ്രവർത്തനം എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. ഡിവൈഎഫ്ഐ ആശുപത്രികളിൽ വിതരണം ചെയ്യുന്ന പൊതിച്ചോറിനെ എന്തുവിലകൊടുത്തും നിർത്തുമെന്നാണ് ആരോഗ്യ മന്ത്രി നേരത്തെ പറഞ്ഞത്. കൊടിയുടെകീഴിൽ ഭക്ഷണവിതരണം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാലിപ്പോൾ പ്രതിഷേധത്തെ തുടർന്ന് പറഞ്ഞതിൽ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് മന്ത്രി. സാധാരണക്കാരായ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അന്നം മുടക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ സമൂഹത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജനവികാരം എതിരാണെന്ന് വ്യക്തമായതോടെ പൊതിച്ചോറിനെ പുകഴ്ത്തി മുഖ്യമന്ത്രി രംഗത്തെത്തി. പിന്നാലെ മുഖ്യമന്ത്രി കൈകഴുകിയല്ലോ എന്ന ചോദ്യത്തിന് എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് മുരളീധരൻ പറയുകയായിരുന്നു. കമ്മ്യൂണിറ്റി കിച്ചൻ വഴി ആർക്കും പൊതിച്ചോറ് വിതരണം ചെയ്യാമെന്നും സംഘടനയുടെ പേര് പതിച്ച പൊതിച്ചോറുകളും ആവാമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.





0 Comments