'മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന പോലെയാണ് CPIM': രാഹുല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ കെ സി



ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കെതിരെ സിപിഐഎം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ചാണ് കെ സി വേണുഗോപാല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം അറിയിച്ചത്. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന പോലെയുള്ള അബദ്ധമായേ സിപിഐഎമ്മിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശങ്ങളെ കാണുന്നുള്ളുവെന്നുമാണ് കെ സി ഫേസ് ബുക്കില്‍ കുറിച്ചത്. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് യോഗ്യതയില്ലെന്നും കെ സി പറഞ്ഞു. രാജസ്ഥാനിലായാലും തമിഴ്‌നാട്ടിലായാലും രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തെ ഇ ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ തനിക്കാവില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതിന് പിന്നാലെയാണ് സിപിഐഎം-രാഹുല്‍ വിമര്‍ശനങ്ങള്‍ ചര്‍ച്ചയായത്. ജൂണ്‍ എട്ടിന് നടന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. നിലവിലെ കേന്ദ്രസര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതിന് പിന്നാലെയാണ് സിപിഐഎം-രാഹുല്‍ രാഷ്ട്രീയ വിവാദങ്ങള്‍ തുടങ്ങിയത്. പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ തയാറാകില്ലെന്നാണ് രാഹുഗാന്ധി പറഞ്ഞത്. അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ടെന്നും ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ഥ്യം മനസ്സിലാക്കി വേണം ഇന്‍ഡ്യ സഖ്യം മുന്നോട്ടുപോകാനെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ല.മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത് പോലെയുളള അബദ്ധമായേ സിപിഎമ്മിൻെറ രാഹുൽ വിരുദ്ധ പരാമർശങ്ങളെ കാണുന്നുളളു, കേരളം വിട്ടാൽ കോൺഗ്രസിൻെറയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയായി മാറിയ സിപിഎം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് തികഞ്ഞ പരിഹാസ്യമാണ്. രാജസ്ഥാനിലായാലും തമിഴ്നാട്ടിലായാലും രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോൾ അദ്ദേഹത്തെ ഇ ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്.

പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്നത് എന്നത് ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണ്. ഈ വസ്തുത ഉൾക്കൊള്ളാൻ തയ്യാറാകാതെ, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുന്ന സി.പി.എം നേതൃത്വം രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ന് കേരളത്തിൽ പോലും പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന അവരുടെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നത്. കേരളത്തിലെ ദയനീയ പരാജയമാണ് സിപിഎമ്മിനെ കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്ന് രാഷ്ട്രീയം മനസിലാക്കുന്ന ആർക്കും മനസിലാകും. പരാജയത്തിൻെറ കാരണങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം രാഹുൽ ഗാന്ധിക്ക് മേൽ കുതിരകയറാൻ നിന്നാൽ ഇതിലും വലിയ പരാജയങ്ങളായിരിക്കും സിപിഎമ്മിനെ കാത്തിരിക്കുന്നത്.

ഇന്ത്യ മുന്നണി എന്നത് ബിജെപിയുടെ ഏകാധിപത്യത്തിൽ നിന്നും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചെടുക്കാൻ കോൺഗ്രസ് മുൻകൈയ്യിൽ രൂപീകരിച്ച വിശാലമായ വേദിയാണ്.ബിജെപിയെ അധികാര ഭ്രഷ്ടരാക്കുക എന്ന ലക്ഷ്യത്തിലാണ് സഖ്യം രൂപപ്പെട്ടത്.സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക് സഖ്യ രൂപീകരണ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായി ബോധ്യമുണ്ടായിരുന്നു. അധികാരത്തോടുള്ള ആർത്തി കൊണ്ടല്ല, മറിച്ച് തമിഴ്നാട്ടിൽ ബിജെപി നടപ്പിലാക്കാൻ ശ്രമിച്ച രാഷ്ട്രപതി ഭരണം ഒഴിവാക്കാനും മതേതര സർക്കാർ രൂപീകരിക്കാനും വേണ്ടിയാണ് കോൺഗ്രസ് അവിടെ ടി.വി.കെയുമായി തിരഞ്ഞെടുപ്പിന് ശേഷം സഹകരിച്ചത്. കോൺഗ്രസ് മുന്നോട്ടുവെച്ച ഇതേ രാഷ്ട്രീയ നിലപാട് തന്നെയാണ് പിന്നീട് അവിടെ സിപിഎമ്മും പിന്തുടർന്നതെന്ന കാര്യം അവർ സൗകര്യപൂർവ്വം മറക്കുകയാണ്. കോൺഗ്രസ് എക്കാലത്തും രാജ്യത്തിന്റെ പൊതുവായ വിശാല താല്പര്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെങ്കിൽ, സങ്കുചിതമായ കാഴ്ചപ്പാടുകളാണ് സിപിഎമ്മിനെ നയിക്കുന്നത്. രാഷ്ട്രീയമായി എതിർക്കുന്നവരെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്നത്. വ്യക്തിപരാമായി രാഹുൽ ഗാന്ധിതന്നെ അതിൻെറ ഇരയാണ്. എന്നാൽ ദേശീയതലത്തിൽ ഒരു പൊതുനിലപാടില്ലാതെ, തങ്ങളുടെ സംസ്ഥാനങ്ങളിലെ പ്രാദേശിക അജണ്ടകൾ മാത്രം നോക്കുന്ന സങ്കുചിത രാഷ്ട്രീയമാണ് സി.പി.എം ഇന്ന് പയറ്റുന്നത്. ഈ ഇടുങ്ങിയ കാഴ്ചപ്പാട് കൊണ്ടാണ് ബംഗാളിലുൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് കാണുന്ന രൂപത്തിൽ തകർന്നടിഞ്ഞത്. രാഹുൽ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം പാർട്ടിയുടെ ഈ തകർച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സിപിഎം നേതാക്കൾ തയ്യാറാകേണ്ടത്.

 

Post a Comment

0 Comments