സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിയ്ക്ക് റെക്കോഡ് വില്പന . നാളെ (ജൂലൈ 18) രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കേ വിവിധ ജില്ലകളിലായി ഇതിനകം 40 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. ആകെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാൻ സാധിച്ചു.
ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് (11,14,500 ടിക്കറ്റുകൾ). വില്പനയിൽ തൃശൂർ രണ്ടാം സ്ഥാനത്തും (4,54,510), തിരുവനന്തപുരം (3,58,500) മൂന്നാം സ്ഥാനത്തുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് വില്പന (1,29,000). കഴിഞ്ഞ വർഷത്തെ മൺസൂൺ ബമ്പറിൽ 33 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്താകെ വിറ്റഴിക്കപ്പെട്ടത്.
ജില്ലാ ലോട്ടറി ഓഫീസുകളും സബ്ഓഫീസുകളും മുഖേന അംഗീകൃത ഏജൻസികൾ വഴി വില്പന നടത്തിയ ടിക്കറ്റുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തുക. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്
കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുത്. സമ്മാനം ലഭിച്ചു എന്ന പേരിൽ രജിസ്‌ട്രേഷൻ ഫീ, പ്രോസസ്സിംഗ് ഫീ, ജി എസ് ടി, ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി പണം ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുക. ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒ ടി പി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുത്. ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു.
.jpg)





0 تعليقات