ഒരുരൂപ പോലും അനാവശ്യമായി ചെലവഴിച്ചില്ല,അബ്ദുൽ റഹീമിന് വീടൊരുക്കുന്നത് ലുലുഗ്രൂപ്പ്',കണക്ക് വ്യക്തമാക്കി സമിതി

 



അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ആകെ പിരിച്ചുകിട്ടിയത് നാല്‍പത്തിയെട്ട് കോടി മുപ്പത്തിയാറ് ലക്ഷത്തി പതിനേഴായിരത്തിമുന്നൂറ്റിപ്പതിനേഴ് രൂപയെന്ന് നിയമസഹായ സമിതി. പന്ത്രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ്റിഅമ്പത്തിയഞ്ച് രൂപ അക്കൗണ്ടില്‍ ബാക്കിയുണ്ട്. ഇന്‍കം ടാക്‌സില്‍ ഇളവ് തേടി അപേക്ഷ നല്‍കിയിരുന്നുവെന്നും

ഇതില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും സമിതി വ്യക്തമാക്കി.ബാക്കിയുള്ള പണം എങ്ങനെ വിനിയോഗിക്കണമെന്ന് ഈ നടപടി പൂര്‍ത്തിയായ ശേഷം തീരുമാനിക്കും. ഇന്ത്യയില്‍ പിരിച്ച പണം വിദേശത്തേക്ക് നല്‍കിയതിനാല്‍ ഇന്‍കം ടാക്‌സ് നോട്ടീസ് ലഭിച്ചു. സോഷ്യല്‍ മീഡിയാ പ്രചാരണം വേദനിപ്പിക്കുന്നുവെന്നും ഒരു രൂപ പോലും അനാവശ്യമായി ചെലവഴിച്ചിട്ടില്ലെന്നും സമിതി വ്യക്തമാക്കി. അബ്ദുല്‍ റഹീമിന് വീട് ഒരുക്കുന്നത് ലുലു ഗ്രൂപ്പ് ആണെന്നും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിക്കാത്തതില്‍ സമിതിക്കെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലായിരുന്നു വിമര്‍ശനം. മോചന ദ്രവ്യം നല്‍കിയതിന് ശേഷമുള്ളത് പത്ത് കോടി രൂപയാണ്. ഇത് എന്ത് ചെയ്യണമെന്നതിലടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്നായിരുന്നു വിമര്‍ശനം.എന്നാല്‍ അധികമായി പിരിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഹായ സമിതി അറിയിച്ചിരുന്നു. പണത്തിന്റെ കണക്ക് പറയേണ്ടത് നിയമസഹായ സമിതിയാണെന്നാണ് റഹീമിന്റെ കുടുംബം പറഞ്ഞത്. ക്രൗഡ് ഫണ്ടിങ്ങുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പണത്തില്‍ ഒരു അവകാശവും ഉന്നയിച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞിരുന്നു.അതിനിടെ റഹീമിന്റെ മോചനതിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ചതില്‍ ബാക്കി പണം എന്ത് ചെയ്യണമെന്ന് പണം നല്‍കിയവര്‍ അഭിപ്രായം പറയണമെന്നായിരുന്നു വ്യവയാസി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം തേടും. ഭൂരിപക്ഷ അഭിപ്രായം നോക്കി തുടര്‍നടപടി സ്വീകരിക്കണം. പണം ദുരുപയോഗം ചെയ്യരുത്. വിവാദത്തിലേക്ക് പോകാതെ നല്ല രീതിയില്‍ ബാക്കി തുക ഉപയോഗിക്കണം. പലരും 13 കോടി എവിടെ എന്ന് ചോദിക്കുന്നുണ്ട്. താന്‍ ഒരു കോടി രൂപയാണ് നല്‍കിയത്.

താന്‍ പൈസ കൈകൊണ്ട് തൊട്ടിട്ടില്ല. എല്ലാവരോടും നിയമസഹായ കമ്മിറ്റിയുടെ ക്യൂ ആര്‍ കോഡിലേക്ക് പണം അയക്കാനാണ് പറഞ്ഞത്. ബോക്സില്‍ എഴുപതിനായിരം രൂപ മാത്രമാണ് താന്‍ കളക്ട് ചെയ്തത്. തന്റെ പേരില്‍ പലയിടത്തും പണപ്പിരിവ് നടന്നതോടെ ബോക്സില്‍ പണം വാങ്ങുന്നത് നിര്‍ത്തി. ബാക്കി പണം എന്ത് ചെയ്യുമെന്ന് നിയമസഹായ സമിതി അറിയിച്ചിട്ടില്ല. ബാക്കി പണം എന്ത് ചെയ്യണമെന്ന് താന്‍ വ്യക്തിപരമായി പറയുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.

إرسال تعليق

0 تعليقات