പരീക്ഷാ ക്രമക്കേടുകളും പോലീസ് അതിക്രമവും: രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാർ നോട്ടീസ് നൽകി


നീറ്റ് പരീക്ഷാ ക്രമക്കേടുകളും ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടത് രാജ്യസഭാ എംപിമാർ നോട്ടീസ് നൽകി. ഡോ. ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ, എ.എ. റഹീം എന്നിവരാണ് രാജ്യസഭാ ചട്ടം 267 പ്രകാരം സഭാ നടപടികൾ നിർത്തിവെക്കാൻ നോട്ടീസ് നൽകിയത്. നീറ്റ് പേപ്പർ ചോർച്ചയുൾപ്പെടെ രാജ്യവ്യാപകമായി പരീക്ഷാ നടത്തിപ്പിലുണ്ടായ വ്യാപകമായ അഴിമതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഡോ. ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സ്ഥാനമൊഴിയണമെന്നും, സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ശക്തമായ ആശങ്കയുണ്ടെന്നും അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെയും യുവാക്കളെയും ഡൽഹി പോലീസ് അതിക്രൂരമായി മർദ്ദിച്ച സംഭവം സഭ ചർച്ച ചെയ്യണമെന്ന് ഡോ. വി. ശിവദാസനും എ.എ. റഹീമും ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ നടപടി വേണമെന്നുമാണ് എംപിമാരുടെ ആവശ്യം.



Post a Comment

0 Comments