സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി സംരക്ഷിക്കണമെന്നും, തൊഴിലാളികളുടെ കൂലി കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി കൈത്തറി സഹകരണസംഘം അസോസിയേഷൻ. അസോസിയേഷൻ പ്രസിഡൻ്റ് സികെ ഹരീന്ദ്രൻ എംഎൽഎ, ജനറൽ സെക്രട്ടറി എംഎം ബഷീർ എന്നിവരും മറ്റ് ഭാരവാഹികളായ ഡി. ബാഹുലേയൻ, കൂവളശ്ശേരി പ്രഭാകരൻ, കോഴോട് ബൈജു എന്നിവരാണ് നിവേദനം നൽകിയത്.
തകർച്ച നേരിട്ട കൈത്തറി വ്യവസായത്തിൽ പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കുവാൻ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതാണ് സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി. തൊഴിലും കൂലിയും കുറവായതിനാൽ കൈത്തറി – നെയ്ത്ത് ഉപേക്ഷിച്ച ആയിരക്കണക്കിന് തൊഴിലാളികൾ സ്‌കൂൾ യൂണിഫോം പദ്ധതിയിലേക്ക് മടങ്ങി എത്തി. ഇതിലൂടെ പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായി ഉപജീവനം നടത്തിവരികയായിരുന്നുവെന്നും ഭാരവാഹികൾ പറയുന്നു.
എസ്എസ്കെ ഫണ്ടിന് പുറമേ 100 കോടി രൂപ സംസ്ഥാന സർക്കാർ നൽകിയാലേ പദ്ധതി മുന്നോട്ട് പോകൂ എന്നും ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു. എന്നാൽ പുതുക്കിയ സംസ്ഥാന ബഡ്‌ജറ്റിൽ നേരത്തെ ഉണ്ടായിരുന്ന 70 കോടി രൂപ വെട്ടിക്കുറച്ച് 56 കോടി രൂപയാക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. ഇത് പദ്ധതിയെ തകർക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കൈത്തറി സഹകരണസംഘം അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മാസങ്ങളായി തൊഴിലാളികൾക്ക് കൂലിയും നൂലും ലഭിക്കുന്നില്ലെന്നും 7 മാസത്തെ കൂലി കുടിശ്ശികയാണെന്നും അവർ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ അടിയന്തരമായി കൂലി കുടിശ്ശികയും നൂലും വിതരണം ചെയ്യണമെന്ന് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.





0 تعليقات