കണ്ണൂർ: സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതോടെ ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (ഐ.എൻ.എ) നേതൃത്വത്തിൽ നഴ്സുമാർ ആരംഭിച്ച സമരം ഡി.സി.സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച്ച നടന്നചർച്ചയിൽ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾക്ക് പകരം ബന്ധപ്പെട്ട ആശുപത്രികളുടെ തൊഴിലുടമകൾ നേരിട്ട് ഹാജരാകണമെന്ന് റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ നിർദേശിച്ചിരുന്നുവെങ്കിലും ആശുപത്രി ഉടമകൾ ഹാജരാകാതിരുന്നതിനാൽ ചർച്ച നടന്നിരുന്നില്ല. ഇതോടെ സമരം കൂടുതൽ ശക്തിപ്പെടുത്താൻ സംയുക്ത സമരസഹായ സമിതി തീരുമാനിക്കുകയായിരുന്നു. നിലവിൽ ആശുപത്രികൾക്ക് മുന്നിലുള്ള സമരം തുടർന്നു വരികയാണ്. അതേസമയം, തൊഴിൽ വകുപ്പ് വിവിധ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ തൊഴിൽനിയമ ലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ സർക്കാർ അടിയന്തരമായി നിയമനടപടികൾ സ്വീകരിക്കണമെന്ന് സംയുക്ത സമരസഹായ സമിതി ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പ് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ഉത്തരവാദികളായ ആശുപത്രികൾക്കെതിരെ നടപടി സ്വീകരിച്ച് സമരത്തിലിരിക്കുന്ന നഴ്‌സുമാർക്ക് നീതി ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമര സഹായസമിതി ചെയർമാൻ അഡ്വ. റഷീദ് കവ്വായി, വൈസ് ചെയർമാൻ അഡ്വ. അജയകുമാർ, എം.സി. അതുൽ, വെള്ളോറ രാജൻ, ഷാക്കിർ ആഡൂർ, റൈജു ജെയ്സൺ, പി.കെ. വേണുഗോപാലൻ, സുധീഷ് കടന്നപ്പള്ളി, മുസ്തഫ നാറാത്ത്, കെ.വി പ്രമോദ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ്. സംസ്ഥാന വൈസ് പ്രസിഡന്റ് ടെജിമോൾ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുപമ, ജില്ലാ പ്രസിഡന്റ് സോഫിയ അബ്രഹം, ജില്ലാ സെക്രട്ടറി പ്രജിത മാവള്ളി, ജില്ലാ ട്രഷറർ മുക്ത സി എം, സംസ്ഥാന കമ്മിറ്റി അംഗം ബിജോഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.



0 تعليقات