കൂടൽ കസ്റ്റഡി മർദ്ദനക്കേസിൽ പോലീസിനെ ന്യായീകരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടായിരിക്കാം പോലീസ് പെരുമാറിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. സംഭവത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ ഇതിനോടകം തന്നെ നടപടി സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. ഒരു പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന രീതിയിലുള്ള വാർത്തകളാണ് മാധ്യമങ്ങൾ നൽകിക്കൊണ്ടിരുന്നത്. ആ സാഹചര്യത്തിൽ, ആ ഗൗരവത്തിനനുസരിച്ചുള്ള പ്രതികരണമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും, ജില്ലാ പോലീസ് മേധാവി (SP) അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് അനാവശ്യമായ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്ത് പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു 13 കാരിയുടെ മൊഴി. തുടർന്ന് രണ്ട് പോക്സോ കേസുകൾ കൂടൽ പൊലീസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തവരുൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും മെഡിക്കൽ പരിശോധനയിൽ ഉൾപ്പെടെ പീഡനത്തിന് തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയച്ചു. പ്രണയനൈരാശ്യത്തെ തുടർ്ന് പെൺകുട്ടി കളവ് പറഞ്ഞെന്നാണ് പൊലീസ് പിന്നീട് വിശദീകരിച്ചത്.




0 Comments