തല്ലുകിട്ടിയെങ്കിൽ അത് പ്രവർത്തിയുടെ ഫലം, രാജൻ ജോസഫിന് ജാമ്യം എടുക്കാനെത്തിയത് CPIM പ്രാദേശിക നേതൃത്വം'.

 

പത്തനംതിട്ട: യൂട്യൂബര്‍ രാജന്‍ ജോസഫിന് തല്ലുകിട്ടിയെങ്കില്‍ അത് അവരുടെ പ്രവര്‍ത്തിയുടെ ഫലമാണെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. ഇത്തരത്തില്‍ വീഡിയോ ചെയ്യുന്നവര്‍ അടൂരില്‍ എത്തിയാല്‍ രണ്ടടി കിട്ടിയെന്നിരിക്കും. രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ആദ്യമായി താന്‍ കണ്ടത്. രാജന്‍ ജോസഫിനെ ജാമ്യത്തില്‍ എടുക്കാന്‍ വന്നത് സിപിഐഎം പ്രാദേശിക നേതൃത്വം ആണെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലായിരുന്നു രാജന്‍ ജോസിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ പരിസരത്തുവെച്ച് ഒരു സംഘം ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയുമുണ്ടായി.'25ലധികം വീഡിയോകളാണ് ആണ് രാജന്‍, സിബി എന്നീ യൂട്യൂബര്‍മാര്‍ എനിക്കെതിരെ സംപ്രേഷണം ചെയ്തിട്ടുള്ളത്. കേരളത്തില്‍ 2016 മുതല്‍ സോഷ്യല്‍മീഡിയയില്‍ ആക്ടീവ് ആയ സമൂഹം വളര്‍ന്നുവരുന്നുണ്ട്. എന്നെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരം ഉണ്ട്. മറുപടി പറയാന്‍ തയ്യാറും ആണ്. എന്നാല്‍ വ്യക്തിപരമായ തേജോവധം ചെയ്യുന്ന രീതിയില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ചെയ്യുകയാണ്. മനോവൈകല്യം ഉള്ള വ്യക്തികളാണ് ഇരുവരും', എന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമായിരുന്നു രാജന്‍ ജോസഫിനെ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്. മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മര്‍ദ്ദിക്കാനുള്ള ശ്രമം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു.ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഇതില്‍ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച രാവിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തുകയുണ്ടായിമുണ്ടായി. രാജന്‍ ജോസഫിലെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ച് കയറ്റുന്ന ദൃശ്യങ്ങളും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നാണ് അടൂര്‍ പൊലീസ് രാജന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന്‍ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.




Post a Comment

0 Comments