പ്രളയം തൊട്ടില്ല: 50കോടിയോളം മൂല്യമുള്ള സ്വര്‍ണവും രേഖകളും 1.5കോടി രൂപയും ബാങ്കില്‍ സേഫ്.

 

 മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം മൂല്യമുള്ള സ്വര്‍ണവും രേഖകളും ഒന്നരകോടിയോളം രൂപയും വീണ്ടെടുത്ത് നേപ്പാള്‍ പൊലീസ്. ഇവ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. കാര്‍ഷിക വികസന ബാങ്കിന്റെ ത്രിശൂലി ദൂംഗേ ശാഖയില്‍ ലോക്കറില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള വസ്തുക്കളാണ് നേപ്പാള്‍ പൊലീസിന്റെ നേതൃത്വത്തില്‍ മാറ്റിയത്. പ്രളയത്തിൽ ബാങ്ക് കെട്ടിടം പൂർണമായും തകര്‍ന്ന നിലയിലാണ്. എട്ടു മണിക്കോറോളം പണിപ്പെട്ടാണ് പൊലീസ് ലോക്കറുകളെല്ലാം പുറത്തെത്തിച്ചത്.

അതേസമയം പ്രളയത്തില്‍ വന്‍ നാശനഷ്ടമുണ്ടായ രാസുവ ജില്ലയിലടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മോര്‍ച്ചറികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറിന് സമാനമായ കട്ടിയുള്ള ചെളിക്കുണ്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. ഞായറാഴ്ച വന്ന ഔദ്യോഗിക കണക്ക് പ്രകാരം നേപ്പാളിലും ടിബറ്റിലുമായി 804പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ടാകുന്ന ബുദ്ധിമുട്ടാണ് അധികൃതരെ ഇപ്പോൾ വലയ്ക്കുന്നത്. വളരെ ദൂരെ നിന്നുവരെ ഒഴുകിവന്ന മൃതദേഹങ്ങള്‍ ഉൾപ്പെടെ സൂക്ഷിക്കാനുള്ള പരിമിതികള്‍ മൂലം ഭാരത്പൂര്‍ ജില്ലയില്‍ ഇവ കൂട്ടത്തോടെ സംസ്‌കാരിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ഓരോ മൃതശരീരത്തില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയും പ്രത്യേകം ടാഗും ലൊക്കേഷന്‍ നമ്പറും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ്, അധികം ആഴമില്ലാത്ത കുഴികളിലാകും ഇവ സംസ്‌കരിക്കുക. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മരണാനന്തര ചടങ്ങുകള്‍ക്കായി അവ വിട്ടുനല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ചിവാന്‍ പ്രദേശത്ത് നൂറു മൈലുകളോളം വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇവിടെ നദീത്തീരത്ത് അടിഞ്ഞ 250ഓളം മൃതദേഹങ്ങളില്‍ ഒമ്പതെണ്ണമാണ് തിരിച്ചറിഞ്ഞത്. ഇവിടെ നഗരത്തിന്റെ അതിര്‍ത്തിയിലുള്ള വനമേഖലയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുള്ളത്.



Post a Comment

0 Comments