കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില; ദിനംപ്രതി കൂടുന്നത് മൂന്ന് രൂപയോളം, തിരുവനന്തപുരത്ത് 65 രൂപ വരെ


തിരുവനന്തപുരം: കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില. ദിനംപ്രതി മൂന്ന് രൂപയോളമാണ് കൂടുന്നത്. ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പ് കിലോയ്ക്ക് 35 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ ഇരട്ടി വിലയാണ്. തിരുവനന്തപുരത്ത് 60-65 രൂപയ്ക്കാണ് സവാള വിൽക്കുന്നത്. ഡൽഹിയിൽ സവാള കിലോയ്ക്ക് 62 രൂപയിലധികമാണ് വില. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് പ്രശ്നമെന്നാണ് സർക്കാർ വാദം. സർക്കാർ നിശ്ചയിച്ച കേന്ദ്രങ്ങളിലും മൊബൈൽ വാനുകളിലും 35 രൂപ നിരക്കിൽ സവാള വിൽക്കും. കയറ്റുമതി നിരോധനം നിലവിൽ പരിഗണനയിലില്ലെന്നാണ് വിവരം. സവാള വില ഉയരുന്നതിന് ഇടനിലക്കാരാണ് ഉത്തരവാദികളെന്നായിരുന്നു കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് ന്യായമായ നിരക്കില്‍ സവാള വാങ്ങാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉത്സവ സീസണിലെ ആവശ്യകത നിറവേറ്റാന്‍ ആവശ്യമായ സവാള രാജ്യത്ത് ലഭ്യമാണെന്നും കയറ്റുമതി നിരോധനം പരിഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നാഫെഡ്, എന്‍സിസിഎഫ് എന്നിവയുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, കേന്ദ്രീയ ഭണ്ഡാര്‍, മൊബൈല്‍ വാനുകള്‍ എന്നിവ വഴിയാണ് സബ്‌സിഡി നിരക്കില്‍ സവാള വില്‍ക്കുക. വിപണിയില്‍ ലഭ്യത വര്‍ധിപ്പിക്കുകയും സീസണല്‍ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി സര്‍ക്കാര്‍ ബഫര്‍ സ്റ്റോക്കിലുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുന്നുണ്ട്. റെയില്‍വെ വഴിയും റോഡ് മാര്‍ഗവും പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കും. അതേസമയം, കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ചില്ലറ വിപണിയിലെ വിലയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.



Post a Comment

0 Comments