തിരുവനന്തപുരം: പൂഞ്ഞാറില്‍ നാലരക്കോടി രൂപ ചെലവഴിച്ചെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് പി സി ജോര്‍ജ്. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അങ്ങനെ ഒരു സംഭവമുണ്ടായില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. എരുമേലിയിലെ ഒന്നിലധികം പ്രവര്‍ത്തകര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ വെളിപ്പെടുത്തിയത്. പിന്നീട് അന്വേഷിച്ചപ്പോള്‍ ശുദ്ധ അസംബന്ധമാണെന്ന് മനസിലായെന്നും പി സി ജോര്‍ജ് റിപ്പോർട്ടറിനോട് പറഞ്ഞു. 'ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ഞാന്‍ ആരോടും വാങ്ങിയിട്ടുമില്ല, കൊടുത്തിട്ടുമില്ല. പാര്‍ട്ടിക്കുള്ളിലെ കുശുമ്പന്മാരാണ് ഈ വൃത്തികെട്ട പ്രചരണമുണ്ടാക്കിയത്. എരുമേലിയിലെ പ്രസംഗത്തിന് ശേഷം ബിജെപി ഔദ്യോഗികമായി കണക്ക് നല്‍കി. നാലരക്കോടി എന്നത് തെറ്റായ കണക്കാണ്. എന്നെ തെറ്റിദ്ധരിപ്പിച്ചതാണ്. ഒരു കാരണവശാലും ആ രീതിയില്‍ പ്രചരണം നടത്തുന്നത് ശരിയല്ല. പച്ചക്കള്ളമാണ്. സജി കുരിക്കാട് സത്യസന്ധനായ അധ്യാപകനാണ്. ആരോടും ഒരു പണം പോലും വാങ്ങില്ല. അയാളൊന്നും വൃത്തികേട് ചെയ്യില്ല', പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എരുമേലിയിലെ ബിജെപി യോഗത്തിലെ വെളിപ്പെടുത്തലാണ് പി സി ജോര്‍ജ് തള്ളിപ്പറഞ്ഞത്. പൂഞ്ഞാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വലിയ തട്ടിപ്പ് നടന്നെന്നാണ് പി സി ജോര്‍ജ് വെളിപ്പെടുത്തിയത്. പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാല്‍ ലിസ്റ്റില്‍ പേരുള്ള പലരേയും വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമായെന്നും പി സി ജോര്‍ജ്ജ് പറയുകയായിരുന്നു. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച തുക പോലും നല്‍കിയില്ലെന്നും ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി സജി കുരിക്കാട് ആണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. പരമാവധി നാല്‍പ്പത് ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോള്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ നാലരക്കോടി രൂപ വീതം ചെലവഴിച്ചെന്നും ജോര്‍ജ് വെളിപ്പെടുത്തി. 'ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച 31000 രൂപ പോലും കൊടുത്തില്ല. അത്ര വൃത്തികെട്ടവന്മാരാണ് പാര്‍ട്ടിയിലുളളത്. പലരും കാറ് വാങ്ങുന്നു. ബിജെപിയുടെ കാശ് കൊണ്ട് കാര്‍ എടുത്താല്‍ ഇടിച്ച് നശിക്കും. മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല. ഞാനാണ് പ്രാകുന്നത്', പി സി ജോര്‍ജ് പറഞ്ഞു.


.gif)


0 Comments