തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനം; കേന്ദ്ര നീക്കത്തിനെതിരെ വി കെ ശ്രീകണ്ഠന്‍


തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കേന്ദ്രത്തിനെതിരെ വി കെ ശ്രീകണ്ഠന്‍ എംപി. തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വേണ്ടിയാണ് പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു. നാഗര്‍കോവിലും, കന്യാകുമാരിയും വെട്ടി തിരുവനന്തപുരം വിഭജിച്ചാല്‍, കേരളത്തിന്റെ റെയില്‍വേ വികസനം വട്ടപ്പൂജ്യമാകുമെന്നും എംപി പറഞ്ഞു. കേരളത്തില്‍ ഭരണം പിടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുകൊണ്ടാണ് ബിജെപി സംസ്ഥാനത്തെ വേട്ടയാടുന്നത്. കേരളത്തിനോടുള്ള അവഗണനയ്‌ക്കെതിരെ പാര്‍ലമെന്റും റെയില്‍വേ മന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ച് സമരം ശക്തമാക്കുമെന്ന് വികെ ശ്രീകണ്ഠന്‍ പറഞ്ഞു. നാഗര്‍കോവില്‍, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകള്‍ക്കൊപ്പം, നേമത്തിനും നാഗര്‍കോവിലിനും ഇടയിലുള്ള കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളും തിരുവനന്തപുരത്ത് നിന്ന് വിഭജിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിരുവനന്തപുരം വിഭജിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ തമിഴ്നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മര്‍ദ്ദമാണെന്നാണ് വിവരം. നാഗര്‍കോവില്‍ ഡിവിഷന്‍ രൂപീകരണത്തിലേക്ക് ഉടന്‍ റെയില്‍വേ നീങ്ങുമെന്നാണ് സൂചന.പാലക്കാട് ഡിവിഷന്‍ വിഭജനത്തിന് പിന്നാലെയാണ് ഈ നീക്കം. പാലക്കാട് വിഷയത്തില്‍ റെയില്‍വേ ബോര്‍ഡ് വിഭജന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാട് വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് വികെ ശ്രീകണ്ഠന്‍ കത്തയച്ചിരുന്നു. യുഡിഎഫിലെ മുഴുവന്‍ എംപിമാരും തിരുവോണ നാളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. പാലക്കാട്ടെ വലിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷനും വിഭജിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.



Post a Comment

0 Comments