നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഒരാഴ്ച്ച മാത്രം ബാക്കി; പ്രധാനവേദികളും വേദികളിലേക്കുള്ള റോഡുകളും ശോചനീയാവസ്ഥയില്‍

 

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ പ്രധാനവേദികളും വേദികളിലേക്കുള്ള റോഡുകളും ശോചനീയാവസ്ഥയില്‍ തന്നെ. കഴിഞ്ഞ വള്ളം കളി പൂര്‍ത്തിയായതിന് പിന്നാലെ നെഹ്‌റു, റോസ് പവലിയനുകള്‍ അറ്റകുറ്റപ്പണി നടത്തുമെന്ന ജില്ലാ ഭരണകൂടത്തിന്റെ വാക്ക് പാഴായി. ഇക്കുറിയും തകര്‍ന്ന പവലിയനുകളില്‍ പണം കൊടുത്ത് കളി കാണേണ്ട ഗതികേടിലാണ് വള്ളംകളി പ്രേമികള്‍.വള്ളം കളിയുടെ ഉദ്ഘാടനവും വിവിഐപി അതിഥികളുടെ ഇരിപ്പിടവും ഉള്‍പ്പടെ ഫിനിഷിംഗ് പോയിന്റ് തുരുത്തിലെ നെഹ്‌റു പവലിയനിലാണ്. ദേശീയപ്രാധാന്യമുള്ള വള്ളംകളിക്ക് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ നെഹ്‌റു പവലിയനില്‍ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. കാട് പിടിച്ച്, മേല്‍ക്കൂര വരെ തകര്‍ന്ന നിലയില്‍. മറുകരിയല്‍ ഫിനിഷിംഗ് പോയിന്റിലാണ് കാണികള്‍ക്കുള്ള റോസ് പവലിയന്‍. പവലിയനിലേക്കുള്ള നടപ്പാത പൂര്‍ണമായി തകര്‍ന്നു. കൈവരികളില്ല. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ എല്ലാം കീറീയ നിലയിയില്‍. ഇരിപ്പടങ്ങളിലെ ടൈലുകള്‍ തകര്‍ന്നു. ഗാലറിയില്‍ കാട് കയറി. ചുമതലയുള്ള എന്‍.ടി.ബി.ആര്‍ സൊസൈറ്റി വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നാണ് വിമര്‍ശനം.

ജില്ലാ കളക്ടറാണ് സൊസൈറ്റിയുടെ ചെയര്‍മാന്‍. ജോലികളെല്ലാം ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ഏല്‍പ്പിച്ചെന്നും കൃത്യസമയത്തു പൂര്‍ത്തിയാക്കുമെന്നുമുള്ള വിശദീകരണമാണ് ജില്ലാ ഭരണകൂടത്തിന്റേത്.



Post a Comment

0 Comments