ജാർഖണ്ഡിൽ തെരഞ്ഞെടുക്കപ്പെട്ട ജയിൽ തടവുകാർക്ക് പുറത്ത് പോയി ജോലി ചെയ്യാം; മാനദണ്ഡങ്ങൾ തീരുമാനിച്ച് സർക്കാർ


റാഞ്ചി: തെരഞ്ഞെടുക്കപ്പെട്ട ജയില്‍പുള്ളികള്‍ക്ക് പുറത്തുപോയി ജോലി ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. തടവുകാര്‍ക്ക് ഒരു ജീവിതമാര്‍ഗം കണ്ടെത്താനും തങ്ങളുടെ കുടുംബത്തിന് താങ്ങാവാനുമാണ് പുതിയ സമ്പ്രാദം ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ജോലിക്ക് പോകുന്നവര്‍ വൈകുന്നേരത്തോടെ തിരികെ ജയിലിലെത്തണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഓപ്പണ്‍ - സെമി ഓപ്പണ്‍ ബാരാക്കുകളില്‍(അതികഠിനമായ നിയന്ത്രണങ്ങളോ കൂറ്റന്‍ മതിലുകളോ ലോക്കുകളോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാത്ത തിരുത്തല്‍ യൂണിറ്റുകള്‍ ) കഴിയുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്തെ നാല് സെന്‍ട്രല്‍ ജയിലുകളിലെ ഇത്തരം തിരുത്തല്‍ കേന്ദ്രങ്ങളില്‍ നിന്നാണ് തടവുകാരെ തെരഞ്ഞെടുക്കുന്നത്. റാഞ്ചി ബിര്‍സ മുണ്ട് സെന്‍ട്രല്‍ ജയില്‍, ഹസാരിബാഗ് ജയ് പ്രകാശ് നാരായണ്‍ സെന്‍ട്രല്‍ ജയില്‍, ഗാഗിദിഹ് ഈസ്റ്റ് സിംഗ്ഭം സെന്‍ട്രല്‍ ജയില്‍, ദുംക സെന്‍ട്രല്‍ ജയില്‍ എന്നിവയാണ് പട്ടികയിലുള്ളത്. ഈ നാലു ജയിലുകളിലെയും ബാരാക്കുകളും സെല്ലുകളും പുതിയ പദ്ധതിക്കായി കണ്ടെത്തി കഴിഞ്ഞു. ഓപ്പണ്‍ അല്ലെങ്കില്‍ സെമി ഓപ്പണ്‍ ബാരാക്കിലുള്ളവര്‍ക്ക് രാവിലെ 6 മണിക്കോ 7 മണിക്കോ ജോലിക്കായി പുറത്ത് പോകാം. 12 മണിക്കൂറോളം പുറത്ത് ജോലി ചെയ്യാം. ശേഷം തിരികെ ജയിലിലേക്ക് എത്തണം. ജയിലുകളെല്ലാം നഗര പ്രദേശങ്ങളിൽ ആയതിനാൽ തടവുകാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുമെന്നാണ് ജയില്‍ ഐജി സുദര്‍ശന്‍ മണ്ഡല്‍ പറയുന്നത്. തിരുത്തല്‍ കേന്ദ്രങ്ങളിലെ പരിഷ്‌കരങ്ങളുടെ ഭാഗമായി തടവുകാര്‍ക്ക് വീണ്ടും സമൂഹവുമായി അടുത്ത് ഇടപെഴകാനുള്ള അവസരം ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ പ്രമേയത്തിലൂടെ സംസ്ഥാന മന്ത്രിസഭയാണ് ഈ തീരുമാനത്തിന് അനുമതി നല്‍കിയത്.



Post a Comment

0 Comments