പാൻ മസാല പരസ്യത്തിൽ പിടിവീണു; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് നോട്ടീസ്


നിരോധിത ഉൽപ്പന്നമായ പാൻ മസാലയെ പരസ്യത്തിലൂടെ പരോക്ഷമായി പ്രചരിപ്പിച്ചതിന് നടന്മാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). 2024-ൽ പാൻ മസാല കമ്പനിയായ വിമലിന്റെ എലാച്ചിയുടെ പ്രചാരണത്തിനായി ഇവർ മുന്നുപേരും ഒരുമിച്ച് എത്തിയിരുന്നു. ഈ പരസ്യത്തിൽ നിന്ന് നടന്മാർ ഉടൻ തന്നെ പിന്മാറണമെന്നും പരസ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രൊമോഷണൽ ഉള്ളടക്കങ്ങളും അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും കാണിക്കൽ നോട്ടീസിൽ നിർദേശമുണ്ട്. പൊതുജനാരോഗ്യ, സുരക്ഷാ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്രയിൽ പാൻ മസാലയുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ കർശനമായി നിരോധിച്ചത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും നിരോധിത ഉൽപ്പന്നത്തിന്റെ ബ്രാൻഡ് ഐഡന്റിറ്റി പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പരസ്യമെന്ന് നോട്ടീസിൽ പറയുന്നു. ഒരു സ്വതന്ത്ര ഉൽപ്പന്നത്തിന്റെ പരസ്യം മാത്രമായി ഇതിനെ കണക്കാക്കില്ലെന്നും മറിച്ച് നിരോധിത/നിയന്ത്രിത ഉൽപ്പന്നത്തിന്റെ പരോക്ഷമായതോ പകരമായതോ ആയ പ്രമോഷന് തുല്യമായേക്കാം എന്നും നോട്ടീസ് വ്യക്തമാക്കുന്നു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പ്രകാരം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് 10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ പിഴ ചുമത്താനാകും. കൂടാതെ മൂന്ന് വർഷം വരെ ഏതെങ്കിലും ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ നിന്ന് എൻഡോഴ്‌സർമാരെ വിലക്കാനും കഴിയും. 2022ൽ, ഷാരൂഖ് ഖാനും അജയ് ദേവ്ഗണും ചേർന്ന് വിമൽ എലാച്ചിയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് വലിയ വിമർശനങ്ങൾ നേരിട്ടതോടെ നടൻ അക്ഷയ് കുമാർ ആരാധകരോട് ക്ഷമാപണം നടത്തി രം​ഗത്തെത്തിയിരുന്നു. പരസ്യത്തിൽ നിന്ന് പിന്മാറുന്നതായും താരം അറിയിച്ചിരുന്നു.



Post a Comment

0 Comments