അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിക്കാന്‍ ഉത്തരവ്


കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പാ കേസ് ചുമത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രത്യേക ശുപാര്‍ശ ജില്ലാ കളക്ടര്‍ അംഗീകരിച്ചതിന് ശേഷമാണ് കാപ്പാ കേസ് ചുമത്തിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത ഉള്ളതിനാലാണ് നടപടി. ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രമിനില്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കിയെന്ന് പൊലീസ് പറഞ്ഞു. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് ഉത്തരവ്. അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കാന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പാ ചുമത്തണമെന്ന് ആവശ്യമുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും ഇതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആഭ്യന്തര മന്ത്രിയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയ കേസുകള്‍ക്ക് പുറമെ സ്വര്‍ണ്ണം പൊട്ടിക്കല്‍, സ്വര്‍ണ്ണം കടത്തല്‍, തുടങ്ങിയ കേസുകളും അര്‍ജുന്‍ ആയങ്കിക്കെതിരെയുണ്ട്. കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിലും അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തലശ്ശേരി സബ് ജയിലിൽ എത്തിയാണ് പ്രത്യേക അന്വേഷണസംഘം അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നായിരുന്നു അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ആയങ്കിയെ വീണ്ടും റിമാൻഡ് ചെയ്തതിരുന്നു. ഇപ്പോൾ തെളിവെടുപ്പിനായി ആയങ്കി പൊലീസ് കസ്റ്റഡിയിലാണ്. 



Post a Comment

0 Comments