ഉത്തരവാദിത്വം മാനേജ്മെന്റ് ഏറ്റെടുക്കണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

 

കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്ന ശേഷം കൃത്യമായ പൊലീസ് നടപടികൾ വേണമെന്ന് ആവശ്യമുന്നയിച്ചാണ് സമരം ശക്തമാക്കുന്നത്. മിച്ചി മർപ്പുവിന്റെ മരണത്തിൽ കോളജ് അധികൃതർ ഉത്തരവാദിത്വം ഏറ്റെടുക്കണം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം മാനേജ്മെന്റ് നൽകണം,ഇന്നലത്തെ ചർച്ചയിൽ തന്നത് വാക്കാൽ ഉള്ള ഉറപ്പു മാത്രമാണെന്നും അത് രേഖാമൂലം ഔദ്യോഗികമായി നൽകണമെന്നും നാളെ മുതൽ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാർഥികൾ മാനേജ്മെന്റിനെ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ അധികൃതർ വിട്ടു നിൽക്കണം എന്നും ആവശ്യമുണ്ട്.അതേസമയം, യൂണിവേഴ്സിറ്റി തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരായി കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കിയിരുന്നു. അരുണാചൽപ്രദേശിൽ നിന്ന് സ്കോളർഷിപ്പോടെ ഉന്നത ബിരുദം പൂർത്തിയാക്കാൻ എത്തിയതാണ് മിച്ചി മർപ്പു എന്ന 21 കാരൻ. സ്വയംഭരണ അവകാശമുള്ള കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജ് പഠനമികവ് ഉയർത്തുന്നതിന് കൈക്കൊണ്ട് കർശന നടപടികളാണ് മിച്ചിയുടെ ജീവൻ അപഹരിക്കാൻ കാരണമായി എന്നാണ് സഹപാഠികളുടെ ആക്ഷേപം.

കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കോളജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 എന്നായിരിക്കെ, എം എ എൻജിനീയറിങ് കോളജിൽ മാത്രം അത് 22 ആണ്. അത് നേടാൻ കഴിയാത്തവർ കോളജിൽനിന്ന് ഇയർ ബാക്ക് ആകും, പഠനം മുടങ്ങും, ഹോസ്റ്റലിൽ നിന്ന് പുറത്താകും. എന്നാൽ ഈ സംവിധാനങ്ങൾ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി താൽക്കാലികമായി മരവിപ്പിച്ചതാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്.



Post a Comment

0 Comments