മെസിയുടെ പേരിലെ തട്ടിപ്പ്: കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് ശിപാര്‍ശ.

 

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഫയല്‍ നിലവില്‍ ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടില്‍. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രി വി ഡി സതീശനാണ് ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത്. സമഗ്ര അന്വേഷണത്തിനാണ് അദ്ദേഹം ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവ നടന്നെന്ന് സൂചിപ്പിക്കുന്നതാണ് കായിക വകുപ്പ് റിപ്പോര്‍ട്ട്. ഇത്ര ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അടിയന്തര അന്വേഷണങ്ങളും നടപടികളും ഉണ്ടാകുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് വിശദമായി പഠിച്ച് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി കരാറിലേക്ക് എങ്ങനെയെത്തിയെന്നും മുന്‍ സര്‍ക്കാരിന്റെ പങ്കെന്തെന്നും സ്‌പോണ്‍സറെ എങ്ങനെ കണ്ടെത്തിയെന്നും വിദേശത്തേക്ക് എത്ര രൂപ അയച്ചു എന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് വിവരം.മെസിയുടെ പേരിലുള്ള തട്ടിപ്പിനെ അതീവ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും കാണുന്നത്. എസ്‌ഐടി ഇന്ന് തന്നെ രൂപീകരിച്ച് ഉത്തരവിറങ്ങിയേക്കുമെന്നും വിവരമുണ്ട്. മുമ്പ് ഈ വിഷയത്തിലെ തുടര്‍ നടപടികളെക്കുറിച്ച് ചോദിച്ചപ്പോള്‍ വിശദമായി പഠിച്ചിട്ട് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നത്.



Post a Comment

0 Comments