സമരം ശക്തമാക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്; ഇന്ന് സെക്രട്ടറിയേറ്റ് വളഞ്ഞ് മനുഷ്യ ചങ്ങല തീര്‍ക്കും


തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍. ഇന്ന് രാവിലെ 11 മണിയോടെ സെക്രട്ടറിയേറ്റ് വളയല്‍ നടത്താനാണ് തീരുമാനം. മനുഷ്യ ചങ്ങല തീര്‍ത്ത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കും. എല്‍പിഎസ്ടി, പിഎസ്‌സി ഉദ്യോഗാര്‍ഥികളും വിവിധ യുവജന സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കും എന്നാണ് വിവരം. എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസവും തൊഴിലവസരങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും സമരം. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ കഴിഞ്ഞ 29 ദിവസമായി അനിശ്ചിതകാല സമരം തുടരുകയാണ്. അഞ്ച് ദിവസമായി നിരാഹാര സമരവും നടത്തിവരുന്നുണ്ട്. ഇന്നലെ നിരാഹാരമിരിക്കുന്ന ഉദ്യോഗാര്‍ത്ഥിയെ പൊലീസ് സമരപ്പന്തലില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നു. മറ്റു ഉദ്യോഗാര്‍ത്ഥികള്‍ തടഞ്ഞതോടെയാണ് നീക്കം അവസാനിപ്പിച്ചത്. ഇന്നത്തെ സെക്രട്ടറിയേറ്റ് വളയല്‍ പൊളിക്കാനാണ് പൊലീസ് നീക്കം എന്നാണ് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞത്. സിജെപി സമരത്തിന് കേരളത്തില്‍ നിന്നുള്‍പ്പെടെ വന്‍ പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് തങ്ങളേയും പരിഗണിക്കണമെന്നും, കാണാതെ പോകരുതെന്നും കേരളത്തിലെ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സും പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാം മാസമാകുമ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരവേലിയേറ്റമാണ് കാണുന്നത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ പാസായിട്ടും ജോലി ലഭിക്കാത്തതിന്റേയും ഏജ് ഓവര്‍ ആകുമെന്നതിന്റേയും ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് പ്രതിഷേധക്കാര്‍. എത്രയും പെട്ടെന്ന് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ആറ് വട്ടം മന്ത്രിതല ചര്‍ച്ച നടന്നിട്ടും ഇതുവരെ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മന്ത്രിമാരെ കണ്ടെങ്കിലും ചര്‍ച്ചയ്ക്കുള്ള അവസരം പോലും ഒരുക്കിയില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.



Post a Comment

0 Comments