ടി പി ചന്ദ്രശേഖരന്‍ വധക്കേസ്; ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് പ്രതികള്‍ സുപ്രീം കോടതിയില്‍


കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് പ്രതികള്‍ സുപ്രീം കോടതിയില്‍. എന്നാല്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ കെ കെ രമയുടെ അഭിഭാഷകന്‍ സമയം തേടി. ഹര്‍ജികള്‍ മൂന്നാഴ്ച കഴിഞ്ഞ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും ജാമ്യാപേക്ഷയ്ക്ക് മറുപടി നല്‍കും. മുന്‍ സര്‍ക്കാരിന് മുന്നില്‍ ജാമ്യാപേക്ഷ വന്നിരുന്നെങ്കിലും എതിര്‍ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. സിപിഐഎം നേതാവ് ജ്യോതി ബാബുവിന്റെ ജാമ്യം പരിഗണിക്കവേ ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മുന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടെ പ്രതികള്‍ക്ക് പലതവണ പരോള്‍ അനുവദിക്കപ്പെട്ടത് നേരത്തെ വിവാദമായിരുന്നു. ഇത് പല തവണ മുന്‍ പ്രതിപക്ഷം സഭയില്‍ എത്തിക്കുകയും ചെയ്തിരുന്നു. ടി പി കേസ് പ്രതികള്‍ക്ക് എന്താണ ് പ്രത്യേകത എന്ന് ഹൈക്കോടതി അടക്കം ചോദിക്കുന്ന സാഹചര്യമുണ്ടായി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.



إرسال تعليق

0 تعليقات