കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ സംഭവം; കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി NHAI.

 

കണ്ണൂര്‍: കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ സംഭവത്തില്‍ കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി നാഷ്ണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. മണ്ണിടിഞ്ഞതിന് കാരണം മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസം (വെഡ്ജ് മൂവ്‌മെന്റ് ) ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ദിവസവും സുരക്ഷാ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എളയാവൂരില്‍ പൂര്‍ണതോതിലുള്ള പ്രശ്‌ന പരിഹാരത്തിനുള്ള നടപടി ഉണ്ടാകുമെന്നും എന്‍എച്ച്എഐ അറിയിച്ചു. സംഭവത്തില്‍ ജിയോളജിസ്റ്റിനോടും കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.ഇന്ന് രാവിലെ ആറ് മണിയോടെയാണ് കണ്ണൂര്‍ എളയാവൂരില്‍ വീടുകളോട് ചേര്‍ന്ന ഭാഗത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് സംരക്ഷണ ഭിത്തി കെട്ടി മുകള്‍ ഭാഗത്ത് മണ്ണ് നിറച്ചത്. ഇതാണ് 15 അടി താഴ്ചയിലേക്ക് താഴ്ന്നത്. കൂടാതെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ ഉള്‍പ്പടെ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് സംരക്ഷണ ഭിത്തി തകരാന്‍ കാരണമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി സണ്ണി ജോസഫും എംഎല്‍എ ടി ഒ മോഹനനും ആരോപിച്ചിരുന്നു.



إرسال تعليق

0 تعليقات