ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ഡൽയിലെ എന്‍ടിഎ ഓഫീസില്‍ ഗുരുതര സുരക്ഷാ വീഴ്ച നടന്നതായി കണ്ടെത്തല്‍. സിബിഐ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഓഫീസില്‍ നിന്ന് വിദഗ്ധര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സിബിഐ കണ്ടെത്തി. എന്‍ടിഎയില്‍ സിസിടിവി ലൈവ് ഫീഡ് നിരീക്ഷിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിരുന്നില്ലെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അതീവ രഹസ്യസ്വഭാവ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ വിദഗ്ദരെ പരിശോധിച്ചില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ നല്‍കിയ റഫ് പേപ്പറില്‍ ചോദ്യങ്ങള്‍ പ്രതികള്‍ എഴുതി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മൂന്ന് വിഷയങ്ങളിലെ വിദഗ്ധര്‍ക്കെതിരെയാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്. കേസില്‍ എന്‍ടിഎ നിയമിച്ച മൂന്ന് വിഷയ വിദഗ്ധരെ പ്രതികളാക്കിയാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബോട്ടണി വിദഗ്ദ്ധയായ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ദ്ധനായ പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി, ഫിസിക്‌സ് വിദഗ്ദ്ധയായ മനീഷ സഞ്ജയ് ഹവല്‍ദാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ചോദ്യങ്ങള്‍ പകര്‍ത്തിയത് വ്യത്യസ്ത വഴികളിലൂടെയാണ്. കേസിലെ മുഖ്യപ്രതിയായ പി വി കുല്‍ക്കര്‍ണി കെമിസ്ട്രി ചോദ്യങ്ങള്‍ റഫ് പേപ്പറില്‍ എഴുതി എടുതെന്ന് അന്വേഷണസംഘം കണ്ടെത്തി. 135 ചോദ്യങ്ങള്‍ പ്രതി പകര്‍ത്തിയെടുത്തെന്നാണ് കണ്ടെത്തല്‍. മറ്റ് വിദഗ്ധര്‍ ചോദ്യങ്ങള്‍ മനപാഠമാക്കി പുറത്തിറങ്ങിയപ്പോള്‍ പേപ്പറിലെഴുതി പ്രചരിപ്പിച്ചെന്നുമാണ് സിബിഐയുടെ കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍. നീറ്റ് പരീക്ഷ നടക്കുന്നതിന് ഏറെ നാളുകള്‍ക്ക് മുന്നോടിയായാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നതെന്നാണ് കേന്ദ്ര ഏജന്‍സിയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. എന്‍ടിഎ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനായി നിയോഗിച്ച വിഷയ വിദഗ്ധര്‍ തന്നെയാണ് കേസിലെ പ്രധാന പ്രതികള്‍. മൂന്ന് വിദഗ്ധരും ഔദ്യോഗിക ചുമതലകള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തി. പരീക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ കോച്ചിംഗ് ഓപ്പറേറ്റര്‍മാരും ഇടനിലക്കാരും വിഷയ വിദഗ്ധരുമായി ബന്ധം സ്ഥാപിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ പതിവായി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിരുന്നു. രഹസ്യ പരീക്ഷാ മെറ്റീരിയലുകള്‍ ലഭ്യമാക്കുന്നതിന് പണമടയ്ക്കല്‍ സൗകര്യമൊരുക്കിയത് അടക്കം സിബിഐ കുറ്റപത്രത്തിലുണ്ട്.


.gif)



0 تعليقات