മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിക്കുനേരെ പാഞ്ഞടുത്ത് കാട്ടാനകള്‍. തലനാരിഴയ്ക്കാണ് തോട്ടം തൊഴിലാളിയായ പാണ്ടിരാജ് കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ ഇന്ന് പകലായിരുന്നു സംഭവം. ലയത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന തൊഴിലാളിയുടെ നേരെ രണ്ട് കാട്ടാനകള്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ലയത്തിന് തൊട്ടടുത്ത് കാട്ടാന എത്തിയതോടെ ജീവന്‍ പണയം വെച്ചാണ് താൻ ഓടി രക്ഷപ്പെട്ടതെന്ന് പാണ്ടിരാജ് പ്രതികരിച്ചു. കാട്ടാനകളുടെ വിവരം വനപാലകരെ അറിയിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായതെന്നും തൊട്ടടുത്തുള്ള ബംഗ്ലാവില്‍ അഭയം തേടിയതിനാല്‍ വലിയ അപകടം ഒഴിവായെന്നും പാണ്ടിരാജ് പറഞ്ഞു.
ഇന്ന് രാവിലെയാണ് മൂന്നാര്‍ ടൗണിന് സമീപമുള്ള ലോവര്‍ ഡിവിഷനിലെ തേയിലത്തോട്ടത്തില്‍ രണ്ട് കാട്ടാനകള്‍ ഇറങ്ങിയത്. ലയത്തിന് പുറത്തുനില്‍ക്കുകയായിരുന്ന പാണ്ടിരാജിനെ കണ്ടതോടെ ആനകൾ ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍തന്നെ പിന്തിരിഞ്ഞോടിയതിനാലാണ് ഇയാള്‍ രക്ഷപ്പെട്ടത്. കാട്ടാനയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന സ്ഥലമാണിതെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
.jpg)





0 Comments