വധഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്രകുമാർ. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹർജി കോടതി തള്ളിയത്. എന്റെ വിശ്വാസ്യതയെ മോശമാക്കുന്ന തരത്തിൽ എതിർ കക്ഷിയുടെ ഭാഗത്ത് നിന്ന് ധാരാളം നീക്കങ്ങളുണ്ടായി. എന്നാൽ എനിക്കിപ്പോൾ എന്റെ വിശ്വാസ്യത തിരിച്ചു കിട്ടിയിരിക്കുന്നുവെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി തനിക്കെതിരായ പീഡന പരാതിയിലും ബാലചന്ദ്രകുമാർ പ്രതികരിച്ചു. എനിക്കറിയാവുന്ന കാര്യങ്ങൾ താൻ തുറന്നുപറഞ്ഞതിന് ശേഷമാണ് ഈ പീഡനക്കേസ് വന്നത്. പോലീസ് അന്വേഷിക്കട്ടെ. ഏത് ആരോപണവും നേരിടാൻ ഞാൻ തയ്യാറാണ്. മാധ്യമങ്ങളിൽ വന്നത് താൻ പുറത്തുവിട്ട അഞ്ചോ നാലോ ഓഡിയോ ക്ലിപ്പുകളാണ്. പോലീസിന് 27 ഓഡിയോ ക്ലിപ്പുകളാണ് കൈമാറിയത്. നിങ്ങൾ കേട്ടതെല്ലാം ടീസർ മാത്രമാണ്. ഒന്നര പേജോളം ദൈർഘ്യമുള്ള സംഭാഷണങ്ങളടക്കം പോലീസിന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു
കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ ഈ ആവശ്യത്തെ ശക്തമായി എതിർത്തിരുന്നു. ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫോറൻസിക് റിപ്പോർട്ടുകളും ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു .കേസ് സിബിഐക്ക് വിടാനുള്ള സാധ്യത മുന്നിൽ കണ്ട് അന്വേഷണ സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു