ചെറുവത്തൂർ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ദേവനന്ദ മരിച്ചതിന് കാരണം ഷിഗെല്ല സോണി ബാക്ടീരിയ ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നേ ലഭിക്കൂവെന്ന് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ: എ.വി.രാംദാസ് അറിയിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്ന് പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡി.എം.ഒ പറഞ്ഞു. എല്ലാവര്‍ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണ് വിലയിരുത്തല്‍. കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം മൂന്നായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എ.ഡി.എം ഉടൻ റിപ്പോര്‍ട്ട് നല്‍കും. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ആലോചനയുണ്ട്. ഷവര്‍മ കഴിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 52 ആണ്.