കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നി ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രികന് ഉൾപ്പെടെയാണ് ആക്രമണത്തിൽ പരുക്ക് സംഭവിച്ചത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 7 പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ഇവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
സംസ്ഥാനത്തൊട്ടാകെ വന്യജീവികളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇടുക്കി ചിന്നക്കനാൽ ബി എൽ റാവിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മഹേശ്വരിയും മകൾ കോകിലയും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. മഹേശ്വരിയ്ക്ക് ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്. അരിക്കൊമ്പൻ എന്ന ഒറ്റയാനാണ് ഇന്നും ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.