പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകാനൊരുങ്ങി മധുവിന്റെ കുടുംബം. പ്രതികൾക്ക് വിധിക്കപ്പെട്ട ശിക്ഷയിൽ തൃപ്തിയില്ലെന്ന് കാണിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിൽ വെറുതെ വിട്ടവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. അട്ടപ്പാടി മധുവധക്കേസിൽ പ്രതി പട്ടികയിലുണ്ടായിരുന്ന 14 പേർ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം നാലിനാണ് മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിധിച്ചത്. 16-ാം പ്രതി മുനീർ ഒഴികെ ബാക്കി പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മൂന്ന് മാസം തടവും, 500 രൂപ പിഴയുമായിരുന്നു മുനീറിന് ശിക്ഷയായി വിധിച്ചത്. എന്നാൽ കുറ്റക്കാർക്കെതിരെയുള്ള ശിക്ഷാ വിധിയിൽ തൃപ്തിയില്ലെന്ന് കാട്ടിയാണ് മധുവിന്റെ കുടുംബം അപ്പീൽ നൽകാനൊരുങ്ങുന്നത്.
കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകനായ പി വി ജീവേഷിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. വിചാരണ കോടതിയിൽ കേസിൽ ഹാജരായിരുന്ന അഡ്വ.രാജേഷ് എം മേനോനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും മധുവിന്റെ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മധുവിന്റെ കുടുംബം ശിക്ഷാവിധിക്കെതിരെ അപ്പീലിനൊരുങ്ങുന്നത്.