ഇടുക്കിക്കാർക്കും കേൾക്കാം ഇനി ട്രെയിനിന്റെ ചൂളംവിളി. ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരള-തമിഴ്‌നാട് അതിർത്തി നഗരമായ ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസ് വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഇടുക്കിയിൽ നിന്ന് 27 കിലോമീറ്റർ മാത്രമാണ് ഈ റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം. ഇടുക്കിക്ക് പുത്തൻ പ്രതീക്ഷകൾ കൂടി നൽകുന്നതാണ് ഈ ട്രെയിൻ സർവീസ്.ഇന്ന് രാത്രി 8.30 നാണ് ആദ്യ ട്രെയിൻ സർവീസ് ആരംഭിക്കുക. ഫ്ലാഗ് ഓഫ് കേന്ദ്രമന്ത്രി എൽ മുരുകൻ നിർവ്വഹിക്കും. ഇടുക്കിക്കാരെ കൂടാതെ വിനോദസഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും ഈ സർവീസ് ഏറെ ഉപകാരപ്പെടും .ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ചെന്നൈയ്ക്ക് പോകാനുള്ള ചെലവ് കുറയും.ഒപ്പം സമയം ലാഭിക്കാനും സാധിക്കും. ബോഡിനായ്ക്കന്നൂർ ട്രെയിൻ എത്തുന്നതോടെ ടൂറിസം,വ്യാപാരം എന്നീ മേഖലകൾക്കും ഗുണകരമാകും.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബോഡിനായ്ക്കന്നൂരിൽ നിന്ന് ചെന്നൈയിലേയ്ക്കും ചൊവ്വാ, വ്യാഴം, ഞായർ ദിവസങ്ങളിൽ തിരിച്ചും സർവീസ് ഉണ്ടാകും.കൂടാതെ മധുര- ബോഡിനായ്ക്കന്നൂർ റൂട്ടിൽ അൺ-റിസർവ്ഡ് എക്സ്പ്രസ് എല്ലാ ദിവസവും സർവീസ് നടത്തും.