ദില്ലി: ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എസ്എസ് രാജമൗലിയുടെ ഹിറ്റ് ചിത്രമായ ആർആർആറിനെ പുകഴ്ത്തി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ദില്ലിയില്‍ എത്തിയതായിരുന്നു ലുല. മാധ്യമങ്ങളുമായുള്ള ഒരു അഭിമുഖത്തിനിടെയാണ് താൻ ആർആർആർ കണ്ടെന്നും ചിത്രം ആകർഷകമാണെന്നും ലുല പറഞ്ഞത്.ലുല ആര്‍ആര്‍ആര്‍ സംബന്ധിച്ച് ഫസ്റ്റ്പോസ്റ്റിനോട് സംസാരിക്കവെ പറഞ്ഞത് ഇതാണ്. 'ആർആർആർ' മൂന്ന് മണിക്കൂർ ഫീച്ചർ ഫിലിമാണ്, ചിത്രത്തിൽ മനോഹരമായ നൃത്തവും, രസകരമായ അനവധി രംഗങ്ങളുമുണ്ട്. ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും മേലുള്ള ഉണ്ടായിരുന്ന ബ്രിട്ടീഷ് ഭരണത്തെ ചിത്രം ആഴത്തില്‍ തന്നെ വിമര്‍ശന വിധേയമാക്കുന്നുണ്ട്.
ഈ സിനിമ ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റർ ആകണമെന്നാണ് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്. അതിനാല്‍ എന്നോട് സംസാരിക്കാന്‍ എത്തുന്ന പലരോടും ഞാന്‍ ആദ്യം ചോദിക്കുന്നത്. ആര്‍ആര്‍ആര്‍ കണ്ടിട്ടുണ്ടോ എന്നതാണ്? ചിത്രത്തിലെ ഡാന്‍സും, രാഷ്ട്രീയവും എല്ലാം ഞാന്‍ ആസ്വദിച്ചു. സിനിമയുടെ സംവിധായകനെയും കലാകാരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു, കാരണം ഈ ചിത്രം എന്നെ ഏറെ ആകർഷിച്ചു. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ എസ്എസ് രാജമൗലി ബ്രസീല്‍ പ്രസിഡന്‍റ് ലുലയ്ക്ക് നന്ദി അറിയിച്ചത്. എക്സ് പോസ്റ്റിലൂടെയാണ് ലുലയ്ക്ക് രാജമൗലി നന്ദി അറിയിച്ചത്. ഫസ്റ്റ്പോസ്റ്റിന്‍റെ വീഡിയോ ഷെയര്‍ ചെയ്താണ് രാജമൗലി ബ്രസീല്‍ രാഷ്ട്രതലവന് നന്ദി പറഞ്ഞത്.
താങ്കളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി. താങ്കള്‍ ഇന്ത്യൻ സിനിമയെക്കുറിച്ച് പരാമർശിക്കുകയും ആര്‍ആര്‍ആര്‍ ആസ്വദിക്കുകയും ചെയ്തു എന്നറിയുന്നത് ഹൃദയസ്പർശിയായി കാര്യമാണ്. ഞങ്ങളുടെ ടീമിന് ഇതില്‍ അതിയായ ആഹ്ളാദമുണ്ട്. ഞങ്ങളുടെ രാജ്യത്ത് നിങ്ങൾക്ക് എല്ലാം സുഖകരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു - എസ്എസ് രാജമൗലി എക്സ് പോസ്റ്റില്‍ പറയുന്നു.