'ഡോളി ദ ഷീപ്പ്' എന്ന ക്ലോണിംഗ് മൃഗത്തെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞൻ ഇയാൻ വിൽമട്ട് 79-ാം വയസ്സിൽ അന്തരിച്ചു. അദ്ദേഹം ജോലി ചെയ്തിരുന്ന എഡിൻബർഗ് സർവകലാശാലയാണ് മരണ വിവരം സ്ഥിരീകരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹം പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. 1996 -ലാണ് ലോകത്തെ തന്നെ ഞെട്ടിച്ച് ഇയാന്‍ വില്‍മുട്ട് എന്ന പേര് മാധ്യമങ്ങളിലൂടെ പുറം ലോകം കേട്ടത്. അന്ന് വരെ മനുഷ്യന്‍റെ ഭ്രാന്തമായ ഭാവനയായി കരുതിയിരുന്ന 'കോണിംഗ്' ആദ്യമായി വിജയകരമായി പരീക്ഷിച്ച് കൊണ്ട് പുതിയൊരു ജീവിയുടെ സൃഷ്ടിക്ക് അദ്ദേഹം ചുക്കാന്‍ പടിച്ചത് ലോകം അത്ഭുതത്തോടെ കേട്ടു. 'ഡോളി ദ ഷീപ്പ്' അങ്ങനെ മിത്തുകള്‍ക്കും അപ്പുറത്തെ യാഥാര്‍ത്ഥ്യമായി ലോകത്തിന് മുന്നില്‍ ജനിച്ച് വീണു. പക്ഷേ, ഡോളിയുടെ ജനനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ജൈവ ധാര്‍മ്മികതയെ നിരാകരിക്കുന്നതാണ് ഡോളിയുടെ ജനനത്തിന് പിന്നിലെ ശാസ്ത്രമെന്ന് വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ മനുഷ്യ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകവരെയുണ്ടായി. 1996-ൽ സ്കോട്ട്‌ലൻഡിലെ അനിമൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണ ശാസ്ത്രജ്ഞരായ കീത്ത് കാംബെല്ലിന്‍റെയും ഇയാന്‍ വിൽമട്ടിന്‍റെയും നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഡോളി ജനിക്കുന്നത്. 1995-ൽ മേഗന്‍റെയും മൊറാഗിന്‍റെയും ജനനത്തിലേക്ക് വഴി തെളിച്ച ശാസ്ത്രപരീക്ഷണങ്ങളാണ് ഡോളിയുടെ ജനനത്തിലേക്ക് നയിച്ചത്. വ്യത്യസ്ത കോശങ്ങളിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്ത ആദ്യത്തെ സസ്തനികൾ മേഗൻ, മൊറാഗ് എന്നീ രണ്ട് വളർത്ത് ആടുകളാണ്. എന്നാല്‍, പ്രായപൂർത്തിയായ ഒരു സോമാറ്റിക് സെല്ലിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്യപ്പെടുന്ന ആദ്യത്തെ മൃഗമായി ഡോളി എന്ന ആട് മാറി. പരീക്ഷണങ്ങള്‍ പിന്നീട് ആദ്യത്തെ ക്ലോൺ ചെയ്തതും ട്രാൻസ്ജെനിക് മൃഗവുമായ പോളി എന്ന ആടിന്‍റെ ജനനത്തിന് കാരണമായി. ഈ പരീക്ഷണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഇയാന്‍ വില്‍മുട്ട്.