ക്വാലലംപൂർ: എണ്ണിയാൽ ഒടുങ്ങാത്ത സമ്പാദ്യത്തിനുടമയായ ജോഹർ സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദർ മലേഷ്യയുടെ പതിനേഴാമത് രാജാവായി ചുമതലയേറ്റു. 5.7 ബില്യൺ ഡോളറിൻ്റെ സമ്പത്തുള്ള സുൽത്താൻ അറുപത്തിയഞ്ചാം വയസ്സിലാണ് രാജാവായി ചുമതലയേറ്റത്.ബ്ലൂംബെർഗിൻ്റെ കണക്കുകൾ പ്രകാരം സുൽത്താൻ്റെ കുടുംബത്തിൻ്റെ സമ്പത്ത് 5.7 ബില്യൺ ഡോളറാണ്. എന്നാൽ സുൽത്താൻ ഇബ്രാഹിമിൻ്റെ സമ്പത്ത് ഇതിൻ്റെ ഇരട്ടിയാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ്, ഖനനം, ടെലി കമ്മ്യുണിക്കേഷൻസ്, ഓയിൽ മേഖലകളിൽ നിന്നാണ് സുൽത്താൻ്റെ വരുമാനം. മലേഷ്യയിലെ പ്രമുഖ സെൽ സേവന ദാതാക്കളിലൊന്നായ യു മൊബൈലിലെ 24ശതമാനം ഓഹരിയും സ്വകാര്യ, പൊതു കമ്പനികളിൽ 588 മില്യൺ ഡോളറിൻ്റെ അധിക നിക്ഷേപവും അദ്ദേഹത്തിനുണ്ട്.ബൊട്ടാണിക് ഗാർഡനിനോട് ചേർന്നുള്ള വിശാലമായ പ്രദേശമായ ടൈർസാൽ പാർക്ക് ഉൾപ്പെടെ സിംഗപ്പൂരിൽ 4 ബില്യൺ ഡോളർ വിലമതിക്കുന്ന ഭൂമിയും സുൽത്താനുണ്ട്. ഷെയർ, റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിന്നുള്ള വരുമാനം വേറെയും. അഡോൾഫ് ഹിറ്റ്‌ലർ സമ്മാനിച്ചതായി കരുതപ്പെടുന്നതടക്കമുള്ള 300 ആഡംബര കാറുകൾ, ബോയിംഗ് 737 ഉൾപ്പെടെയുള്ള സ്വകാര്യ ജെറ്റ് വിമാനങ്ങൾ എന്നിവയുമുണ്ട്. സുൽത്താൻ്റെയും കുടുംബത്തിൻ്റെയും സംരക്ഷണത്തിനായി ഒരു സ്വകാര്യ സൈന്യവുമുണ്ട്.സ്വകാര്യ - പൊതു കമ്പനികളിൽ മാത്രം 588 മില്യൺ ഡോളറിൻ്റെ അധിക നിക്ഷേപം സുൽത്താനുണ്ട്. സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദർ മലേഷ്യയുടെ രാജാവായതോടെ രാജ്യത്ത് നിർണായക മാറ്റങ്ങൾക്കുള്ള സാധ്യതയാണ് രൂപപ്പെടുന്നത്. തൻ്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധം പുലർത്തുന്ന വ്യക്തിയാണ് സുൽത്താൻ. അദ്ദേഹത്തിൻ്റെ ബിസിനസ് താൽപ്പര്യങ്ങളും ചൈനീസ് നിക്ഷേപകരുമായുള്ള ബന്ധവും മലേഷ്യയുടെ വളർച്ചയിൽ നിർണായമാകുമെന്ന വിലയിരുത്തലാണുള്ളത്.